പാലക്കാടന്‍ കാഴ്ച്ചയെ അനുസ്മരിപ്പിക്കുന്ന വിയറ്റ്നാം കാഴ്ച്ച, ലോകത്തിലെ ഏറ്റവും വരണ്ട പാരഡൈസ് കേവ്

കീര്‍ത്തി മേനോന്‍

വിയറ്റ്‌നാമിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹയാണ് ഇതു, അതായതു വിയറ്റ്‌നാമില്‍ പലതരം ഗുഹകള്‍ കാണപ്പെടുന്നു ഒട്ടുമിക്കവയെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ടവയാണ് ജലാശയങ്ങളിലൂടെ വേണം അവിടേക്കു എത്താന്‍ എന്നാല്‍ ഇതു സ്ഥിതിചെയ്യുന്നത് മലനിരകളില്‍ ആണ്,  മഴപെയ്താല്‍ ഒലിച്ചിറങ്ങുന്ന വെള്ളം ഒഴിച്ചാല്‍ അവിടെ ജലാംശം നന്നേ കുറവാണു.

ഞങ്ങള്‍ തങ്ങിയ ഹോട്ടലില്‍ നിന്നും ഏകദേശം എട്ടുമണിയോടെ യാത്ര തിരിച്ചു, ഇതുപോലെ മറ്റു ഹോട്ടലുകളില്‍ നിന്നും ലിസ്റ്റില്‍ ഉള്ളവരെയെല്ലാം എടുത്തു യാത്ര തുടര്‍ന്നപ്പോഴേക്കും സമയം ഒമ്പതു മണി കഴിഞ്ഞു. സഞ്ചാരിക്കൂട്ടത്തില്‍ പേരിനു ഒരു ഏഷ്യക്കാരന്‍ പോലും ഇല്ല, എല്ലാവരെയും പരിചയപ്പെട്ടു യൂറോപ്പിലെ പല പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍.

യാത്ര തുടര്‍ന്ന ഞങള്‍ പുറമെ ഇരുവശവും കണ്ടതു ആകാംഷയോടെ ആയിരുന്നു കണ്ണെത്താത്ത ദൂരം വരെയുമുള്ള പാടശേഖരങ്ങള്‍ ഒരു പാലക്കാടന്‍ കാഴ്ചയായെ ആദ്യം തോന്നിയുള്ളൂ കുറച്ചു ദൂരം പിന്നിട്ടപ്പോളാണ് അതിമനോഹരമായ മറ്റൊരു കാഴ്ച കണ്ടുതുടങ്ങിയത്. പാടങ്ങള്‍ക്കു നടുവിലും മറ്റുമായി ചെറുതും വലുതുമായ ഒറ്റക്കും കൂട്ടമായും നില്‍ക്കുന്ന ഒരുപാടു മലനിരകള്‍ അതില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളും ചെടികളും. ഒരു അത്യപൂര്‍വ കാഴ്ച . അങ്ങോട്ട് അങ്ങോട്ട് പോകും തോറും മലനിരകള്‍ കൂടി കൂടി വന്നു മലയായ് മാറിയ ഭൂപ്രദേശം.

പോകുന്ന സ്ഥലത്തു മൂന്നു വ്യത്യസ്ത ഗുഹകളാണ് ഉള്ളത്. അതില്‍ ഞങ്ങള്‍ക്ക് പോകാന്‍ കഴിയുന്നതു പാരഡൈസില്‍ മാത്രം ആണെന്ന് തലേന്ന് ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായിരുന്നു. ഡാര്‍ക്ക് കേവും ബാറ്റ് കേവും ആണ് മറ്റു രണ്ടും. ഈ രണ്ടു കേവും സന്ദര്‍ശിക്കുക ശ്രമകരമായ കാര്യം ആണ്. ചിട്ടയായ ഒരു വഴി ഇതു വരെ അവിടെ രൂപപെടുത്തിയിട്ടില്ല,വെളിച്ചം ഇല്ല, ചില സ്ഥലങ്ങളില്‍ മഴപെയ്ത വെള്ളം കെട്ടി നില്‍ക്കുന്നുണ്ടാകും ചിലപ്പോള്‍ നീന്താന്‍ പാകത്തിന് കാണും, സ്ട്രിപ്പിങ് ചെയ്യേണ്ടിവരും കൂടാതെ മഡ് ബാത്തും. ഇതെല്ലാം കേട്ടതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസിലാക്കി ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി, പാരഡൈസ് കേവ് മാത്രമായി ലക്ഷ്യം.

ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ബാറ്റ് കേവ് എന്നതുകൊണ്ട് കൂട്ടത്തില്‍ നിന്നും അവിടേക്കു ആരും ഉണ്ടായിരുന്നില്ല. ഡാര്‍ക്ക് കേവ് ആയിരുന്നു മലയടിവാരത്തു പിന്നീട് കണ്ടത്,പോകാനുള്ളവരും ഒരു ഗൈഡും അവിടെ ഇറങ്ങി. ബാക്കി ഞങള്‍ എല്ലാവരും മറ്റൊരു ഗൈഡും കൂടെ പാരഡൈസ് കേവ് ലക്ഷ്യമാക്കി നീങ്ങി.

അതാവശ്യം ഉയരത്തില്‍ എത്തണം എന്നുള്ളതുകൊണ്ട് വണ്ടി മലകയറ്റം ആരംഭിച്ചു ഒരു സൈഡില്‍ ചെറിയ നദി ഒഴുകുന്നു വെള്ളത്തിന് നല്ല എമറാള്‍ഡ് ന്‌ടെ നിറം അതില്‍ കയാക്കിങ് നടത്തുന്നവരോടൊക്കെ “”ഹായ്”” യും പറഞ്ഞു യാത്ര തുടര്‍ന്നു. പിന്നീട് എത്തി ചേര്‍ന്നത് മറ്റൊരു മലയടിവാരത്തില്‍. എല്ലാവരോടും മലകയറാന്‍ റെഡിആയിക്കൊള്ളാന്‍ പറഞ്ഞു ഗൈഡ് ടിക്കറ്റ് എടുക്കാന്‍ പോയ്. കുറച്ചു കഴിഞ്ഞു ഞങ്ങളെ മാത്രം വിളിക്കുന്നു മോളുടെ ഉയരം അളക്കാന്‍ വേണ്ടിയായിരുന്നു അത് . തലേന്ന് ഹോട്ടലില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞിരുന്നത് കൊണ്ട് അവള്‍ക്കുള്ള ഹാഫ് ടിക്കറ്റ് ഞങള്‍ നേരത്തെ എടുത്തിരുന്നു അതുകൊണ്ടു തന്നെ സമയം ലാഭിച്ചു. ഓട്ടോമാറ്റിക് വാഹനത്തില്‍ കയറ്റം തുടങ്ങുന്നിടം വരെ കൊണ്ടുപോയി വിടും എന്ന് പറഞ്ഞു ഗൈഡ് തിരികെ വന്നപ്പോള്‍.  പറഞ്ഞപ്രകാരം ഏകദേശം ഒരു കിലോമീറ്റര്‍ ഈ വാഹനത്തില്‍ കാട്ടിനുള്ളിലൂടെ. നല്ല ഒന്നാംതരം യാത്ര

അവിടെ ഇറങ്ങിയതും, ഗൈഡ്‌ന്‌ടെ വക ഒരു ചെറിയ വിവരണം. വിവരണം ചെറുതായിരുന്നെങ്കിലും മലകയറാന്‍ അത്യാവശ്യം ഉണ്ടെന്നു മനസിലായി. ഇതു പറഞ്ഞു തീര്‍ന്നതും അവര്‍ നടക്കാന്‍ തുടങ്ങി പിന്നാലെ ഞങ്ങളും. നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പറയുന്നതുപോലെ അവര്‍ ലക്ഷ്യ സ്ഥാനം കണ്ടിട്ടും ഞങള്‍ ഇവിടെ പകുതിവഴിയെ എത്തിയിട്ടിണ്ടായിരുന്നുള്ളു. സത്യം പറയാല്ലോ കുത്തനെ അല്ലെങ്കിലും കുറച്ചു കഷ്ടം തന്നെ ആയിരുന്നു കയറാന്‍. അങ്ങിനെ അവസാനം ഗൈഡ് തന്നിരുന്നതിലും അഞ്ചു മിനിറ്റ് വൈകിയാണ് ഞങ്ങള്‍ മൂവരും എത്തിയത്. കാത്തിരുന്ന് കൂടെയുള്ളവര്‍ മുഷിഞ്ഞിട്ടുണ്ടാകും എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഗൈഡ് ഉള്‍പ്പെടെ എല്ലാവരും കിന്നരിമോളെ കാത്തു നില്‍ക്കുകയാണ്, ശാഠ്യം പിടിക്കാതെ പറഞ്ഞ സമയത്തിനുള്ളില്‍ കയറി എത്തിയതിനു അഭിനന്ദിക്കാന്‍. ഇതൊക്കെ ആണല്ലേ ശെരിക്കും നമ്മള്‍ മറ്റുരാജ്യക്കാരില്‍ നിന്നും കണ്ടു പഠിക്കേണ്ടത് അഞ്ചുമിനുറ്റ് താമസിച്ചിട്ടും അവരാരും മുറുമുറുത്തില്ല,ദേഷ്യപ്പെട്ടില്ല പകരം ഒരു പുഞ്ചിരിയോടെ കൗതുകത്തോടെ അവളെ അഭിനന്ദിക്കാന്‍ കാത്തുനില്‍ക്കുക ആയിരുന്നു. ആര്‍ യു ഓക്കെ? എന്ന് പലരും അവളോട് ചോദിക്കുന്ന കേട്ടു കാരണം അത്രയ്ക്ക് സുഖകരമല്ല എന്ന് അത് നടന്നു കയറിയ ഏവര്‍കും അറിയാം. പ്രായത്തെ അവര്‍ മാനിക്കുന്നു.

ഗുഹ കാണാന്‍ ഒരുമണിക്കൂര്‍ സമയം ആണ് ഉള്ളത് ഓടിനടന്നു കാണേണ്ടിവരും എന്ന് ഗൈഡ് കൂട്ടിച്ചേര്‍ത്തു. മല കയറിവന്നതിന്‌ടെ ക്ഷീണം മാറാതെ വിയര്‍ത്തു ഒഴുകിക്കൊണ്ടിരിക്കുന്ന ഞങള്‍ നേരെ ഗുഹയിലേക്ക്.

കുത്തനെയുള്ള ഇറക്കമാണ് തുടക്കത്തില്‍, വളരെ ചെറിയ ഒരു പ്രവേശന കവാടം. സൂക്ഷിച്ചു ഇറങ്ങിയികളെങ്കില്‍ തല മുകള്‍ ഭാഗത്തു തട്ടും, കൈവരികളും ഇല്ല പടവുകള്‍ നന്നേ ചെറുതും മഴ പെയ്തുനനഞ്ഞും കിടപ്പുണ്ട്. മോളെ മുറുകെ പിടിച്ചു പതുക്കെ താഴേക്ക്  ഇറങ്ങി എത്തിയത് കുറച്ചു വിശാലമായ മരത്തടികള്‍ പാകിയ ഒരിടത്തേക്കാണ്. അവിടെ നിന്നും ഇനിയും താഴേക്ക് ഇറങ്ങേണ്ടതുണ്ട് പക്ഷെ ആദ്യത്തെ പോലെ ദുര്‍ഘടമല്ല പടവുകള്‍ എല്ലാം ഭംഗിയായി കെട്ടി തിരിച്ചിരിക്കുന്നു. കൈവരികളും ഉണ്ട് അത് കുറച്ചു ആശ്വാസമേകി, താഴേക്കു ഇറങ്ങുന്നതിനിടയില്‍ ഇരുവശവും മനോഹരമായ ചെറു പാറക്കെട്ടുകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഫോട്ടോ എടുത്തു തുടങ്ങിയത് അവിടെ മുതല്‍ ആണ്. മനോഹരമാണ് മുകളില്‍ നിന്നുള്ള കാഴ്ച. വെറുതെ അല്ല ഗൈഡ് കൂടുതല്‍ ഒന്നും വിശദികരിക്കാതെ കാണാന്‍ പറഞ്ഞയച്ചതെന്നു ഏകദേശ ധാരണ കിട്ടി. താഴേക്ക് പകുതിവഴി എത്തുമ്പോഴെക്കും തുടങ്ങുകയായി ഇരുവശവും പാറകെട്ടുകളുടെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ലോകം. എത്താവുന്നതെല്ലാം തൊട്ടും തലോടിയും ഇറക്കം തുടര്‍ന്നു താഴേക്കു എത്തും തോറും നല്ല വീതിയുള്ള മരപ്പടവുകള്‍ തുടങ്ങുകയായി.

പടവുകള്‍ ഇറങ്ങി ഏറ്റവും താഴെ എത്തി. ആഹാ എന്ത് ഭംഗി ! ചുറ്റും മുകളിലുമായി കുറെ ശിലാരൂപങ്ങള്‍,  ആരോ പറഞ്ഞു കൊത്തിച്ചു നല്ല രീതില്‍ അടുക്കിവച്ചിരിക്കുക ആണെന്നെ ഒറ്റ നോട്ടത്തില്‍ തോന്നു. പല പല നിറമാണ് ഒരേ പാറക്ക് തന്നെ.

മനോഹരമായാ രീതിയില്‍ മിനുക്കിതയ്യാറക്കിയ പടവുകളും നടപ്പാതയും സുഗമമായി നടന്നു കാണാം. എത്തിയ അവസാന പടവില്‍ നിന്നും നോക്കിയാല്‍ ഗുഹാകവാടത്തിലെ ചെറിയ വെളിച്ചം മാത്രമേ കാണാന്‍ സാധിക്കു. ഗുഹക്കുള്ളില്‍ അത്യാവശ്യത്തിനു മാത്രമേ വെളിച്ചമുള്ളു, നല്ല തണുപ്പ്, വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ശബ്ദം നല്ല ഒരു അന്തരീക്ഷം – ഒരു പുതിയ ലോകം. നിന്നിടത്തുനിന്നു ഒന്ന് കറങ്ങി ( ആരായാലും കറങ്ങും), ഒരു മായാ പ്രപഞ്ചം, അറിഞ്ഞു കൊണ്ട് പേരിട്ടതാണ് ഇതിനു പാരഡൈസ് കേവ് എന്ന് – അത്രയ്ക്ക് സുന്ദരം. പ്രകൃതി തീര്‍ത്ത ശില്പ ചാതുര്യം.  കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായതുകൊണ്ടാകാം .

സമയം പോകുന്നു എന്ന് മനസ്സില്‍ നിന്ന് ആരോ മന്ത്രിച്ചു, അല്പം വേഗത്തില്‍ കാണാം എന്ന് കരുതി നടത്തം തുടങ്ങി. എവിടെ? നടത്തം നീങ്ങുന്നില്ല രണ്ടടി വച്ചാല്‍ വീണ്ടും നിന്നുപോകുന്ന അവസ്ഥ അത്രയ്ക്ക് അത്രയ്ക്ക് മനോഹരമാണ്,  ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പ്രതീതി.വശങ്ങളില്‍ പല പല രൂപത്തില്‍ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതുപോലെയുള്ള ചെറുതും വലുതുമായ കരിങ്കല്‍ ശില്‍പ്പങ്ങള്‍. പല നിറത്തിലും രൂപത്തിലും അതിവ സുന്ദരം. ഇനി മുകളിലേക്ക് നോക്കിയാലോ ഇപ്പൊ അടര്‍ന്നു വീഴും എന്ന് തോന്നും വിധം താഴേക്ക് ഊര്‍ന്നു കിടക്കുന്നു പല ഭാഗങ്ങളും, ചിലതെല്ലാം ചെറിയ ചെറിയ ശില്പങ്ങള്‍ ആയതുകൊണ്ട് കാഴ്ചക്ക് പാറക്കെട്ടിന്റെ മുകള്‍ ചുമരില്‍ ഒട്ടിച്ചു വച്ചതുപോലെയെ തോന്നു, വെളിച്ചമടിച്ചു നോക്കിയാല്‍ കാണാം പല നിറം മിന്നിമറയുന്നതും, വെള്ളത്തുള്ളികള്‍ താഴേക്ക് പതിക്കാന്‍ വിത്തുമ്പി നില്‍ക്കുന്നതും.

ചിലതെല്ലാം മനുഷ്യ നിര്‍മിതിയെ പിന്നിലാക്കാന്‍ പോന്നത്രയും ഭംഗിയുള്ള ചുണ്ണാബുകല്ലുകളാണ്. നടപ്പാത കുറച്ചു ഉയരത്തില്‍ ആണ് ഉണ്ടാക്കിയിട്ടുള്ളത്. താഴെ പല നിറമുള്ള നല്ല മണല്‍ ചില സ്ഥലങ്ങളില്‍ അങ്ങിങ്ങായി വെളളം കാണാം തെളിഞ്ഞു കിടക്കുന്നു. മോള്ക്ക് അതിലൊക്കെ ഇറങ്ങി കളിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഒരു വഴിയും ഉണ്ടായിരുന്നില്ല. നല്ല തണുപ്പില്‍ ഞങള്‍ അങ്ങിനെ നടന്നു.

ഓരോ പാറ കഷ്ണങ്ങള്‍ക്കും ഇത്രയേറെ മനോഹാരിത ഉണ്ടെന്നുള്ളത് മുന്നോട്ടുള്ള നടത്തത്തില്‍ മനസിലായി ഒന്ന് പോലെ മറ്റൊന്നില്ല എന്നതാണ് ആദ്യത്തെ കാര്യം. മറ്റൊന്ന് ചിലതെങ്കിലും നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയുന്നു എന്നുള്ളതാണ് ( കൃഷ്ണനെ പോലെ തോനുന്നു എന്ന് മോള് പറഞ്ഞത് വളരെ പ്രസക്തമാണ് ). ആദ്യം കണ്ടത് കുറെ വിശാലമായ ഒരു സ്ഥലം ആയിരുന്നെങ്കില്‍ പകുതി പിന്നിടുന്‌പോള്‍ നമ്മള്‍ നിസ്സാരവത്കരിക്കപ്പെടുന്ന രീതിയില്‍ ആണ് ഭീമാകാരമായ കരിങ്കല്‍ രൂപങ്ങള്‍. ഇതു പ്രകൃതി ഒരുക്കിയ ഒരു സ്വര്‍ഗം. വെള്ളത്തിന്റെയും കാറ്റിന്റെയും ഇടപെടലുകള്‍ നടന്നതിന്റെ പരിണിത ഫലം . ചിലതെല്ലാം കണ്ടാല്‍ ലാവാ ഒഴുകി വന്നു ഉറച്ചതു പോലുണ്ട്. മറ്റു ചിലതു നീളവും വീതിയും അളന്നെടുത്തു കൊത്തി നിര്‍ത്തിയ പോലെയും. ആനച്ചന്ദം തോന്നിക്കുമാറ് ഭീമാകാരമായവ വേറെയും. വെള്ളം ഇറ്റിറ്റു താഴേക്ക് വീഴുന്നത് കൊണ്ട് മഞ്ഞുറഞ്ഞു നില്‍ക്കുന്ന പോലെ മറ്റു ചിലവ അങ്ങിനെ പറഞ്ഞാല്‍ തീരാത്ത അത്ര എളുപ്പത്തില്‍ പറയുകയാണെങ്കില്‍ വലിയ ഒരു പാറകെട്ടിനുള്ളിലെ പ്രകൃതി തീര്‍ത്ത വിസ്മയം.

ഈ ശിലാരൂപങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു പാറയുടെ മുകള്‍ ഭിത്തിയില്‍ നിന്നും ഊര്‍ന്നിറങ്ങി വിസ്മയം തീര്‍ത്തവയെ സ്ടാള്‍ഗലൈറ്റ് എന്നും, ഭൂമിയില്‍ നിന്നും മുകളിലോട്ടു തല ഉയര്‍ത്തി കണ്ണഞ്ചിപ്പിക്കുന്നവയെ സ്ടാള്‍ഗമൈറ്റ്‌സ് എന്നും പറയുന്നു. ഇവ രണ്ടുകൂടി ചേര്‍ന്ന് നില്‍ക്കുന്ന ചില ഭാഗങ്ങള്‍ അതി ഗംഭീരം, ഇങ്ങിനെയുള്ള ഭാഗങ്ങള്‍ ആണ് ക്രിസ്തീയ ദേവാലയത്തെ അനുസ്മരിപ്പിക്കുന്നതു. ഇതു ഒരു ലോകം തന്നെ ആണ്- ഒരു വിസ്മയ ലോകം. ചില ഭാഗങ്ങള്‍ എല്ലാം നോര്‍ട്ടര്‍ഡാം പോലെയോ മിലാനിലെ കത്രീഡല്‍ പോലെ ഒക്കെ തോന്നും. പല നിറത്തിലുള്ള പ്രകാശം അവക്ക് മാറ്റു കൂട്ടുന്നു

മുപ്പത്തൊന്നു കിലോമീറ്റര്‍ ദൂരമുണ്ട് ഈ ഗുഹക് ഉള്‍വശം മുഴുവനായും, പക്ഷെ സഞ്ചാരികള്‍ക്കായി തുറന്നു തന്നിരിക്കുന്നത് മൂന്നോ നാലോ കിലോമീറ്ററേ ഉള്ളു ബാക്കി ഭാഗങ്ങള്‍ ഇപ്പോഴും ഗവേഷണങ്ങള്‍ക്കും മറ്റുമായും കൂടാതെ ചിലഭാങ്ങളില്‍ നടപ്പാത നിര്‍മ്മിക്കലും വെളിച്ചത്തിനുള്ള സജ്ജീകരണങ്ങളും മാര്ഗ്ഗങ്ങളും മറ്റുമായി പ്രവേശന യോഗ്യമല്ല. ഒരു പകുതി ദിവസം ചിലവഴിക്കാന്‍ ഉണ്ട് ഇവിടെ. നൂറു മീറ്റര്‍ ഉയരവും അതില്‍ കൂടുതല്‍ വീതിയും ഉണ്ട് ഗുഹക്കു ഉള്‍വശം .  ഗൈഡ് പറഞ്ഞത് airbus 3 8 0 പോലുള്ള ഫ്‌ലൈറ്റ് ഒക്കെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമാറ് വിസ്തൃതമാണ് ഗുഹക്കു ഉള്‍വശം എന്ന് അത് അക്ഷരം പ്രതി സത്യം ആണ്.

മലകയറിവന്നതിന്‌ടെ ക്ഷീണം മുഴുവന്‍ ഈ ആസ്വാദനത്തില്‍ അലിഞ്ഞു ചേര്‍ന്നു. കഴിയുന്നിടം വരെ കണ്ടുതീര്‍ത്തു തിരിച്ചു അതേവഴിയിലൂടെ തന്നെ നടക്കുന്‌പോഴും കണ്ടു കൊതിതീരാതെ ഞങള്‍ മുകളിലേക്കും താഴേക്കും മാറി മാറി നോക്കുക ആയിരിന്നു

ഇതു പ്രകൃതി എന്ന കലാകാരന്‌ടെ കരവിരുത്

https://www.facebook.com/keerthi.r.m/videos/pcb.1685184044878635/1685128471550859/?type=3&theater

ലേഖനം എഴുതിയ കീര്‍ത്തിയും കുടുംബവും