നീല്‍ഗിരീസിലൂടെ സൈക്കിളില്‍ ചുറ്റിയടിക്കാനൊരു സവാരി പോകാം

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 128 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്ന “ടൂര്‍ ഓഫ് നീല്‍ഗിരീസ്” പത്താമത് എഡിഷന്‍ ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കല്‍, വിനോദം, സാമൂഹിക മാറ്റം എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ണാടക, കേരളം ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് ” ടൂര്‍ ഓഫ് നീല്‍ഗിരീസ്” ഒരുക്കിയിരിക്കുന്നത്.

ബംഗലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മൈസൂരു, മടിക്കേരി,സുല്‍ത്താന്‍ ബത്തേരി ,ഉദഗമണ്ഡലം എന്നിവ പിന്നിട്ട് തിരിച്ച് മൈസൂരുവില്‍ തന്നെ സമാപിക്കും . ദുര്‍ഘടമായ പാതകള്‍, ഹൈറേഞ്ച് ഏരിയ, കൃഷി തോട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയിലൂടെയാണ് യാത്ര കടന്നു പോവുക. ആകെ ആയിരം കിലോമീററര്‍ ദൂരം ആണ് സൈക്ലിസ്റ്റുകള്‍ സഞ്ചരിക്കുക.

“ടൂര്‍ ഓഫ് നീല്‍ഗിരീസില്‍” പങ്കെടുക്കുന്ന 128 പേരില്‍ 8 പേര്‍ വനിതകളാണ്. ഇതില്‍ 110 പേര്‍ ഇന്ത്യാക്കാരാണ്. ബാക്കിയുള്ളവര്‍ നെതര്‍ലാന്റ്, ജര്‍മനി, സ്വീഡന്‍ , ഡെന്‍മാര്‍ക്ക്, ആസ്ട്രേലിയ, യുഎസ്എ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സൈക്ലിസ്റ്റുകളില്‍ 65 ശതമാനം പേരും മുതിര്‍ന്നവരും വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമാണ്. 1984 ലെ ഒളിമ്പിക്സില്‍ സൈക്ലിംഗില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്തോ അമേരിക്കന്‍ സൈക്ലിസ്റ്റ് അലക്സി ഗ്രിവാല്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. റേസ് എക്രോസ് അമേരിക്ക ആദ്യമായി പൂര്‍ത്തീകരിച്ച ഇന്ത്യക്കാരന്‍ ലെഫ്. കേണല്‍ ഡോ. ശ്രീനിവാസ് ഗോകുല്‍നാഥും ” ടൂര്‍ ഓഫ് നീല്‍ഗിരീസില്‍” പങ്കാളിയാകും.

Read more