2030ൽ ഇന്ത്യ 100 ലക്ഷം കോടി മൂല്യമുള്ള രാജ്യമാകും - മുകേഷ് അംബാനി

രണ്ടായിരത്തി മുപ്പതോടെ ഇന്ത്യ 100 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്ഘടനയായി മാറുന്നതിനുള്ള സാഹചര്യം ശക്തമാണെന്ന് ഇന്ത്യൻ സമ്പന്നരിൽ മുമ്പനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. അടുത്ത 30 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് – ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ലോകം ഇത് വരെ മൂന്ന് സുപ്രധാന വ്യവസായ വിപ്ലവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇപ്പോൾ അത് നാലാമത്തെ വ്യവസായ വിപ്ലവത്തിന്റെ ശക്തമായ പിടിയിലാണ്. ഡാറ്റ കണക്ടിവിറ്റി ആണ് ഇപ്പോൾ സജീവമായ വിപ്ലവം. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, കമ്പ്യൂട്ടിങ് എന്നിവ ഇതിന്റെ അനുബന്ധ ഭാഗങ്ങളാണ്.

ഈ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കുക. മൊബൈൽ ഫോൺ, റോബോട്ടുകൾ, ഡ്രൈവർ ഇല്ലാ കാറുകൾ തുടങ്ങിയവ ഏതാനും വർഷം മുൻപ് വരെ ശാസ്ത്ര കഥകളിലാണ് കേട്ടിരുന്നത്. ഇന്ന് അവ യാഥാർഥ്യമാണ്. ഈ മേഖലകളിൽ ആദ്യം നിലയുറപ്പിക്കുന്നവരാണ് നേട്ടം കൊയ്യുക. ഡാറ്റ കണക്ടിവിറ്റി ആഗോള തലത്തിൽ വിലകളെ വളരെ നിർണ്ണായകമായി സ്വാധീനിക്കുന്നു. ഇന്ത്യക്ക് ഈ രംഗങ്ങളിൽ മുന്നിലെത്താനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു അംബാനി പറഞ്ഞു. ഇന്ത്യക്കാർക്ക് സാങ്കേതിക വൈഭവം ആർജിക്കുന്നതിനുള്ള പ്രത്യേക ചാതുര്യം ഉണ്ട്. ലോകത്തിനു ഇന്റലിജിൻസ് സേവനം നല്കാൻ കഴിയുന്ന ഒരു ടെക്‌നോളജി കേന്ദ്രമായി ഇന്ത്യക്ക് മാറാൻ കഴിയും.

ആധാർ നടപ്പാക്കാൻ കഴിഞ്ഞതും 104 ഉപഗൃഹങ്ങൾ വളരെ കുറഞ്ഞ ചെലവിൽ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐ എസ് ആർ ഒയ്‌ക്കു കഴിഞ്ഞതും സാങ്കേതിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായകമാണ്. മൊബൈൽ ബ്രോഡ്ബാൻഡ് രംഗത്തു ലോകത്തു ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞതും ഇന്ത്യക്കു ലോക സാമ്പത്തിക ശക്തിയായി മുന്നേറാൻ സാധ്യത കൂട്ടുന്നുവെന്നു മുകേഷ് അംബാനി കൂട്ടിച്ചേർത്തു.