സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ വോഡഫോണ്‍-ഐഡിയ പൂട്ടേണ്ടി വരും: കെ.എം ബിര്‍ള

കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള കുടിശികയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വാഡഫോണ്‍-ഐഡിയ അടച്ചുപൂട്ടുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം ബിര്‍ള. കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശിക 40,000 കോടി രൂപയായ പശ്ചാത്തലത്തിലാണ് കെഎം ബര്‍ള ഇക്കാര്യം പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

ടെലികോം ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം യൂസേജ് ചാര്‍ജ് എന്നീ ഇനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് 1.47 ലക്ഷം കോടി നല്‍കാന്‍ ടെലികോം കമ്പനികളോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 14 വര്‍ഷത്തെ ചാര്‍ജുകളും പലിശയും നല്‍കാനായിരുന്നു കോടതി ഉത്തരവ്. ഇതില്‍ ഇളവ് വേണമെന്നാണ് കമ്പനിയുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏകദേശം 40,000 കോടി രൂപ വോഡഫോണ്‍-ഐഡിയ കേന്ദ്രസര്‍ക്കാറിന് നല്‍കേണ്ടി വരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും തുക നല്‍കാന്‍ ഒരു കമ്പനിക്കും കഴിയില്ലെന്നാണ് വോഡ?ഫോണ്‍-ഐഡിയയുടെ പ്രതികരണം.

Read more

സര്‍ക്കാരില്‍ നിന്ന് ആശ്വാസകരമായ നടപടി ഉണ്ടായില്ലെങ്കില്‍ കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തുമെന്നും കെ എം ബിര്‍ള മുന്നറിയിപ്പ് നല്‍കി. നല്ല നിലയില്‍ സമ്പാദിച്ച പണം മോശം പണത്തിന് പിന്നാലെ പോകണം എന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 50,000 കോടി രൂപയുടെ നഷ്ടമാണ് വൊഡഫോണ്‍- ഐഡിയ രേഖപ്പെടുത്തിയത്. ഇതിന് പുറമേ ലൈസന്‍സ് ഫീസ് ഇനത്തില്‍ 44,200 കോടിയുടെ ബാധ്യത കൂടി കമ്പനിയ്ക്കുണ്ട്. കടബാധ്യത മൂലം നേരത്തെ ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളെല്ലാം നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു.