വയാഗ്ര ഇനി ചീപ്പായി കിട്ടും, ഫൈസറിന്റെ പേറ്റന്റ് കുത്തക തീരുന്നതോടെ മത്സരം മുറുകും

ലൈംഗിക ഉത്തേജക ഔഷധങ്ങൾ ലോകാരംഭം മുതൽ പ്രചാരത്തിലുണ്ട്. എന്നാൽ ഈ രംഗത്ത് വൻവിപ്ലവവുമായാണ് വയാഗ്രയുടെ വരവ്. 1998ൽ അമേരിക്കയിലായിരുന്നു ആ മാസ്സ് എൻട്രി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ലോകമാസകലം ജനപ്രീതി നേടാന്‍ വയാഗ്രക്ക് കഴിഞ്ഞു. ചരിത്രത്തിൽ ഏറ്റവും ദ്രുതഗതിയിൽ വിൽക്കപ്പെടുന്ന മരുന്നെന്ന ഖ്യാതി നേടി. മരുന്ന് നിർമ്മാണ രംഗത്തെ അമേരിക്കൻ‌ ഭീമനായ ഫൈസര്‍ ലോകമെമ്പാടും നിന്നും കോടികള്‍ വാരിക്കൂട്ടി. കമ്പോളത്തില്‍ ഇറക്കി മൂന്നുമാസത്തിനുള്ളിൽ വയാഗ്ര വില്‍പ്പനയിലൂടെ 40 കോടി ഡോളറാണ് ഫൈസര്‍ നേടിയത്.

എന്നാല്‍ ഈ ‘നീല ഗുളിക’യുടെ എല്ലാ കുത്തകയും അവസാനിക്കാന്‍ പോവുകയാണ്. വയാഗ്രയുടെ പേറ്റന്റ് 2020-ൽ ഫൈസറിന് നഷ്ടമാകും. വയാഗ്ര വിപണി പിടിച്ചെടുക്കാൻ വിലക്കുറവിൻറെ മത്സരമായിരിക്കും ഇനി ദൃശ്യമാവുക. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വയാഗ്രയുടെ നിരവധി ജനറിക് പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. മിന്‍റ് സ്ട്രിപ്പ്സ്, ബ്രെത്ത് സ്പ്രേസ് തുടങ്ങിയ പല മരുന്നുകളും ഇതിനകം തന്നെ മാര്‍ക്കറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

വയാഗ്രക്ക് പല പാര്‍ശ്വഫലങ്ങളും ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തലവേദന മുതൽ വയറു വേദന വരെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകും. അതില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനാഫിന്‍ എന്ന ഘടകം കാഴ്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്ച മങ്ങല്‍, നിറം തിരിച്ചറിയാന്‍ ബുദ്ധിമുട്ട്, കണ്ണിൽ വെളിച്ചം തട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ അവയിൽ ചിലതാണ്. ഹൃദയാഘാതം വന്നവർ, ഉയർന്ന രക്തസമ്മർദം ഉള്ളവർ, പക്ഷാഘാതം വന്നവർ, രക്തസംന്ധമായ അസുഖമുള്ളർ, ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരിലെല്ലാം വയാഗ്ര പ്രതികൂലമായ ഫലങ്ങളാണ് ഉണ്ടാക്കുക.

ഫൈസര്‍ തന്നെ വയാഗ്ര പുതിയ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നീല നിറത്തില്‍ നിന്നും നല്ല തൂവെള്ള നിറത്തിലേക്ക് മാറിയെത്തുന്ന പുതിയ വയാഗ്രക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏഴ് ഇന്ത്യൻ‌ കമ്പനികള്‍ ഉള്‍പ്പടെ 15 കമ്പനികൾക്കാണ് വയാഗ്ര വിപണിയിലിറക്കാൻ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകിയിരിക്കുന്നത്. അമേരിക്കയിൽ ഒരു വയാഗ്ര ഗുളികയുടെ വില 4400 രൂപയായിരുന്നു. എന്നാൽ ഫൈസര്‍ പുതുതായി അവതരിപ്പിച്ച വയാഗ്രയുടെ വില അതിലും കുറവാണ്. ഇന്ത്യൻ കമ്പനികൾ എത്തുന്നതോടെ മത്സരം മുറുകുമെന്നും വളരെ വിലക്കുറവിൽ ഗുളിക ലഭ്യമാകുമെന്നുമാണ് റിപ്പോർട്ടുകൾ.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്ലിയോഡ്സ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വയാഗ്രയുടെ ഇന്ത്യന്‍ പതിപ്പായ ‘മാക്സൂത്ര’ ഇവിടെ വിൽക്കുന്നത് ഗുളിക ഒന്നിന് 58 രൂപയ്ക്കാണ്. അജന്ത ഫാർമയുടെ ‘കാമാഗ്ര’-ക്ക് 32 രൂപമാത്രം നല്‍കിയാല്‍ മതി. ഫൈസറിന്‍റെ അപ്രമാദിത്വം തകര്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ അധികം വിയര്‍പ്പൊഴുക്കേണ്ടി വരില്ലെന്ന് സാരം.

രക്തചംക്രമണം മെച്ചപ്പെടുത്താനായി പുരുഷ ലിംഗത്തിലേക്ക് നേരിട്ട് മരുന്ന് കുത്തിവെയ്ക്കുന്ന ചികിത്സ മുതല്‍ സങ്കീർണ്ണമായ ശസ്ത്രക്രിയകള്‍ വരെ ഉണ്ടെങ്കിലും പലരും കൂടുതല്‍ എളുപ്പത്തില്‍ സമീപിക്കാവുന്ന ചികിത്സാ രീതി എന്നനിലയില്‍ ഈ നീല ഗുളികയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. സിൽഡെനാഫിൽ സിട്രേറ്റ് എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന വയാഗ്ര 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ വിപണിയിൽ എത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലായിരുന്നു സില്‍ഡെനാഫില്‍ രംഗ പ്രവേശം ചെയ്തത് എന്നതാണ് യാഥാര്‍ത്ഥ്യം. ശരീരത്തിലെ പിഡിഇ-5 എന്ന ഒരു തരം പ്രോട്ടീന്‍ ഉൽപാദനത്തെ തടഞ്ഞ് രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗം തടയാം എന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അത് നടന്നില്ല, പകരം, അതേ മരുന്ന് ഉദ്ധാരണ തകരാറുകള്‍ക്കുള്ള പരിഹാരമാകുമെന്ന് അവര്‍ കണ്ടെത്തി. വയാഗ്രയുടെ ആധിപത്യം അവിടെ മുതല്‍ തുടങ്ങിയതാണ്.

Read more

ഉദ്ധാരണശേഷിക്കുറവിനുള്ള ഉത്തമ പ്രതിവിധിയായി വയാഗ്ര പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും ഒരു മാസം കൊണ്ടോ വര്‍ഷം കൊണ്ടോ അതിന്‍റെ ഫലപ്രാപ്തി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. 6 .2 കോടി
പുരുഷന്മാര്‍ വയാഗ്ര ഉപയോഗിക്കുന്നുണ്ടെന്നാണ് ഫൈസര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.