ബാദ്ധ്യതകൾ തീർക്കാൻ തിരക്കിട്ട നീക്കവുമായി സിദ്ധാർത്ഥയുടെ കുടുംബം , ടെക്ക് പാർക്ക് ബ്ലാക്‌സ്റ്റൺ ഏറ്റെടുത്തേക്കും

കഫേ കോഫി ഡേ സ്ഥാപക ചെയർമാൻ വി. ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് പിന്നാലെ കടബാദ്ധ്യതകൾ തീർത്ത് പിടിച്ച് നിൽക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കുടുംബം. സർക്കാർ കണക്കുകൾ പ്രകാരം മാത്രം 1000 കോടിയിലധികം രൂപയുടെ കടം സിദ്ധാർത്ഥയുടെ കമ്പനിയ്ക്ക് ഉണ്ടായിരുന്നതായാണ് കോർപ്പറേറ്റ് മന്ത്രാലയത്തിലെ രേഖകൾ പറയുന്നത്. കോഫി ഡേ എൻർപ്രൈസസിന് ഏറെ കടബാധ്യതകൾ ഉണ്ടെന്നു സൂചിപ്പിച്ച് സിദ്ധാർത്ഥയുടേതെന്ന് പറയുന്ന കത്തും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാധ്യതകൾ തീർക്കാൻ നടപടികളുമായി കുടുംബം നേരിട്ടിറങ്ങുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഇതിനായി കഫേ കോഫി ഡേ (സിസിഡി) കമ്പനിയുടെ 90 ഏക്കർ വരുന്ന ടെക്നോളജി പാർക്ക് വില്‍ക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നതെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനായി സിദ്ധാർത്ഥയുടെ കുടുംബവും യു.എസ് സ്ഥാപനമായ ബ്ലാക്ക്സ്റ്റോണും തമ്മിൽ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കഫേ കോഫി ഡേയുടെ കൈവശമുള്ള 90 എക്കർ സ്ഥലത്തിന് ഏകദേശം 3000 കോടി മതിപ്പ് വിലയുണ്ടന്നാണ് വിലയിരുത്തുന്നത്. വിൽപന വിജയകരമായാൽ സിസിഡിയുടെ വലിയ തോതിലുള്ള ബാധ്യതകൾ അവസാനിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സിസിഡിയുടെ ഭൂമി ബ്ലാക്ക്സ്റ്റോണിനു നൽകുന്നതിനു ബാങ്കുകളും നിക്ഷേപകരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സ്ഥല വിൽപ്പന സംബന്ധിച്ച് മുമ്പ് തന്നെ ചർച്ചകൾ നടന്നിരുന്നെങ്കിലും സിദ്ധാർഥയുടെ മരണത്തിന് ശേഷം സ്ഥിഗതികൾ കൂടുതൽ മോശമായതോടെ ബ്ലാക്ക്സ്റ്റോണുമായുള്ള ചർച്ചകൾ പുനഃരാരംഭിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗ്ലോബൽ വില്ലേജിന് 3600 കോടിയുടെ മൂല്യമുണ്ടെന്നാണു വിലയിരുത്തൽ.

എന്നാൽ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ യഥാർത്ഥ ബാധ്യത 6547 കോടിയാണെന്നാണു കമ്പനി രേഖകൾ സൂചിപ്പിക്കുന്നത്. ഉടമകളുടെ (പ്രമോട്ടർ) ഓഹരികളിൽ 75 ശതമാനത്തിലേറെയും പണയപ്പടുത്തി ഇതിനോടകം വായ്പയെടുത്തിട്ടുണ്ട്. ബാങ്കുകൾ, സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ, വൻകിട കാപ്പി കർഷകർ തുടങ്ങി ലഭ്യമായ പല മേഖലകളിൽ നിന്നും കഫേ കോഫി ഡേയ്ക്കായി സിദ്ധാർത്ഥ പണം സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോഫി ഡേ ഗ്രൂപ്പിന്റെ ഐ.ടി മേഖലയ്ക്കായുള്ള ഉപകമ്പനിയായ ടാങ്‍ലിൻ റിട്ടെയിൽ റിയാലിറ്റിയുടേതാണ് ടെക് പാർക്ക് ഭുമി. ഗ്ലോബൽ വില്ലേജ് ടെക് പാർക്കിലെ ഭൂമിയിൽ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടങ്ങളാണുള്ളത്. സിദ്ധാർത്ഥയുടെതായി പുറത്തുവന്ന കുറിപ്പിൽ പറയുന്നത്, അടുത്ത 12 മാസത്തിൽ വാടകയിനത്തിൽ ടെക് പാർക്ക് 250 കോടി രൂപ നേടുമെന്നും 50 ലക്ഷം ചതുരശ്ര അടി നിർമ്മാണ സ്ഥലത്തിനുള്ള സാധ്യത ഇവിടെ ഉണ്ടെന്നുമാണ്. മംഗളൂരുവിൽ നദീമുഖത്തോടു ചേർന്നു ടാങ്‍ലിന് 21 ഏക്കർ ടെക് ബേ കൂടി സ്വന്തമായുണ്ട്.

ലോകത്തിലെ വലിയ അൾട്ടർനേറ്റീവ് അസറ്റ് മാനേജറാണ് ടെക്നോളജി പാർക്ക് ഏറ്റെടുക്കുന്നതിനായി രംഗത്തെത്തിയ ബ്ലാക്ക്സ്റ്റോൺ. 2005-ലാണ് കമ്പനി ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം തുടങ്ങിയത്. രാജ്യത്ത് 120 ദശലക്ഷം ചതുരശ്ര അടി വ്യവസായിക സ്ഥലത്തിന്റെ ഉടമകളാണ് നിലവിൽ ബ്ലാക്ക്സ്റ്റോൺ. ഇന്ത്യയിലെ വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നും.