വാഹന വിൽപ്പന താഴോട്ട്, മെയ് മാസത്തിൽ 18 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്

വാഹന വില്പന രംഗത്തെ ഇടിവ് തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് മാസത്തിൽ വില്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 20 .55 ശതമാനം കുറഞ്ഞു. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹനവിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 മെയ് മാസത്തില്‍ 239,347 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് നിരത്തിലെത്തിയത്. കഴിഞ്ഞ മെയില്‍ ഇത് 301,238 ആയിരുന്നു. യാത്രാ വാഹനങ്ങള്‍ക്കു പുറമേ എല്ലാ പ്രധാന വാഹന വിഭാഗങ്ങളിലും വില്‍പ്പന പിന്നോട്ടാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. വാണിജ്യ വാഹന വില്‍പ്പനയില്‍ 10.02 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ 68,847 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ് വിറ്റത്. 239,347 കാറുകളാണ് ഈ മെയ് മാസത്തിൽ വില്പനയായത്. കഴിഞ്ഞ വർഷം മെയിൽ ഇത് 301,238 ആയിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയും ഇടിഞ്ഞു. മുന്‍വർഷത്തെ അപേക്ഷിച്ച് 6.73 ശതമാനം ഇടിവാണ് ഈ വര്‍ഷം മെയിൽ രേഖപ്പെടുത്തിയത്. . 2018 മെയ് മാസത്തില്‍ 18 50,698 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ കഴിഞ്ഞ മെയില്‍ 17,26,206 യൂണിറ്റ് മാത്രമാണ് വിറ്റത്. എല്ലാ വാഹന വിഭാഗത്തിലുമായി 8.62 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. 20,86,358 യൂണിറ്റുകളാണ് ആകെ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 22,83,262 യൂണിറ്റായിരുന്നു.

രാജ്യത്തെ വാഹനവിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത യാത്രാ വാഹന വില്‍പ്പന മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 25.06 ശതമാനമാണ് ഇടിഞ്ഞത്. ഈ മെയില്‍ 1,21,018 വാഹനങ്ങളെ മാരുതി നിരത്തിലെത്തിച്ചപ്പോള്‍ മുഖ്യ എതിരാളിയായ ഹ്യുണ്ടായി 5.57 ശതമാനം ഇടിവോടെ 42,502 യൂണിറ്റുകളും വിറ്റു. 2001 സെപ്റ്റംബറിലാണ് വാഹന വില്പന ഇതിനു മുൻപ് വൻതോതിൽ ഇടിഞ്ഞത്. അന്ന് 21 .91 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.