അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒരു വെടിനിർത്തലിലേക്ക്. ജപ്പാനിൽ നടന്ന ട്രംപ് – ഷീ ജിന്‍ പിംങ് ചർച്ചയിലാണ് ഇത്തരമൊരു ധാരണ ഉണ്ടായിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ഉടന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ജി – 20 ഉച്ചകോടിയ്ക്കിടെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈനീസ് ഉത്പന്നങ്ങളുടെ മേല്‍ പുതുതായി നികുതി ചുമത്തില്ലെന്ന് അമേരിക്ക സമ്മതിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ ഹുവാ റിപ്പോര്‍ട്ട് ചെയ്തു.
‘പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല ചര്‍ച്ചയാണ് ചൈനയുമായി നടന്നത്. ചര്‍ച്ചകള്‍ തുടരും’ – ജിന്‍ പിംഗുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ മാസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുകയും ഇറക്കുമതി തീരുവ വൻതോതിൽ കൂട്ടുകയും ചെയ്തിരുന്നു. ഇത് ലോക സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങൾക്കെതിരെയും അമേരിക്ക വ്യാപാര രംഗത്ത് കടുത്ത നിലപാടിലേക്ക് നീങ്ങി. മോദിയുമായി നടത്തിയ ചർച്ചയിൽ അനുനയ രീതിയിലാണ് ട്രംപ് സംസാരിച്ചത്. വ്യാപാര സൗഹൃദ രാജ്യം എന്ന പദവി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യം മോദി ശക്തമായി ഉന്നയിച്ചു.
എന്നാൽ അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നം കൂടുതല്‍ ഗുരുതരമാണ്. 20,000 കോടി ഡോളർ വില വരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ മെയ് മാസത്തിൽ പത്ത് ശതമാനത്തിൽ നിന്ന് 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ശേഷിക്കുന്ന ഉല്‍പ്പന്നങ്ങളുടെ മേലും അധിക തീരുവ ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. 6000 കോടി ഡോളർ വില വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ വര്‍ദ്ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു. അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയും ചൈന നിര്‍ത്തലാക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read more
ഈ വാണിജ്യയുദ്ധം ഉടൻ പരിഹരിച്ചില്ലെങ്കിൽ ആഗോള സാമ്പത്തിക വളർച്ചയെ അത് കാര്യമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡ് ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചൈനയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു വരുന്നതായി അവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യാപാര രംഗത്ത് പരസ്പരം മത്സരിക്കുന്നത് ഇരുകൂട്ടർക്കും ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്.