എ.ടി.എ കാര്‍നെറ്റിന്റെ സാദ്ധ്യതകള്‍ വ്യവസായസമൂഹം പ്രയോജനപ്പെടുത്തണം: ഫിക്കി ശില്‍പശാല

കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ സാധനങ്ങള്‍ താത്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകര്‍ക്ക് അനുവാദം നല്‍കുന്ന എ ടി എ കാര്‍നെറ്റിന്റെ വിപുലമായ സാദ്ധ്യത പ്രയോജനപ്പെടുത്താന്‍ വ്യവസായ സംരംഭകരും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും(ഫിക്കി) ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ആവശ്യപ്പെട്ടു.

എ ടി എ കാര്‍നെറ്റിനെ കുറിച്ച് സമൂഹത്തില്‍ ശരിയായ അവബോധമുണ്ടാകണമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റീവ്) സുമിത് കുമാര്‍ ഐ ആര്‍ എസ് അഭിപ്രായപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയുമയി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങള്‍ വലിയ തോതില്‍ ലഘൂകരിക്കാന്‍ എ ടി എ കാര്‍നെറ്റ് ഉപകരിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയോ ഒന്നുമില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്സിബിഷന്‍ സാമഗ്രികളുമെല്ലാം നിശ്ചിത കാലയളവില്‍ എത്ര രാജ്യങ്ങളിലേക്കും എത്ര തവണ വേണമെങ്കിലും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം വരുന്നത് തിരുവനന്തപുരത്തിന് മുന്നില്‍ വലിയ വികസന സാദ്ധ്യത തുറക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട എന്ത് സേവനവും ചെയ്ത് തരാന്‍ കസ്റ്റംസ് വകുപ്പ് സദാസന്നദ്ധമാണെന്നും സുമിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എ ടി എ കര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് വൈകാതെ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡല്‍ഹിയിലെ എ ഡി ബി കണ്‍സള്‍ട്ടന്റ് സതീഷ് കുമാര്‍ റെഡ്ഢി ഐ ആര്‍ എസ് പറഞ്ഞു. ഇതിന്റെ പൈലറ്റ് വര്‍ക്ക് നടന്നു വരികയാണെന്നും ഇത് പൂര്‍ത്തിയാകുന്നതോടെ ഇലക്ട്രോണിക് കാര്‍ഡുകളുടെ രൂപത്തില്‍ എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. എ ടി എ കാര്‍നെറ്റിന്റെ സാദ്ധ്യതകള്‍ വ്യവസായ സമൂഹത്തിന് ഇനിയും പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് വിദേശവാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജനറല്‍ കെ എം ഹരിലാല്‍ ഐ ടി എസ് ചൂണ്ടിക്കാട്ടി.

വിദേശത്ത് നിന്ന് ഏറ്റവും നൂതനമായ യന്ത്രസാമഗ്രികളും ലബോറട്ടി ഉപകരണങ്ങളും മറ്റും കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടേക്ക് കൊണ്ടു വരാനും ഒരുവര്‍ഷത്തെ ഉപയോഗത്തിന് ശേഷം തിരിച്ചേല്‍പിക്കാനും സാധിക്കും. ഇത്തരം സാദ്ധ്യതകള്‍ വ്യവസായ സമൂഹം പ്രയോജനപ്പെടുത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 74 രാജ്യങ്ങളില്‍ അംഗീകാരമുള്ള എ ടി എകാര്‍നെറ്റിന്റെ ഇന്ത്യയിലെ ഗ്യാരണ്ടി അതോറിട്ടി ഫിക്കിയാണെന്നും ഇത് പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാനും കിംസ് ഹെല്‍ത്ത് കെയര്‍ സി എം ഡിയുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു.

തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡണ്ട് എസ് എന്‍ രഘു ചന്ദ്രന്‍ നായര്‍, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ദക്ഷിണമേഖലാ പ്രസിഡണ്ട് അഡ്വ. ഷിബു പ്രഭാകരന്‍ ഫിക്കി അഡീഷണല്‍ ഡയറക്ടര്‍ എസ് വിജയലക്ഷ്മി, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു