മൂന്ന് മാസം എസ്.‌ബി‌.ഐ വ്യാജ ബ്രാഞ്ച് നടത്തി മൂന്നംഗ സംഘം; ഒരാൾ മുൻ ബാങ്ക് ജീവനക്കാരുടെ മകൻ

തമിഴ്‌നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.‌ബി‌.ഐ) വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരിൽ ഒരാൾ മുൻ ബാങ്ക് ജീവനക്കാരുടെ മകനാണ്.

മുൻ ബാങ്ക് ജോലിക്കാരായ മാതാപിതാക്കളുടെ മകനും തൊഴിലില്ലാത്ത യുവാവുമായ കമൽ ബാബു ആണ് തട്ടിപ്പിന്റെ സൂത്രധാരൻ, ഇയാൾ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൻരുതിയിലെ പൊലീസ് ഇൻസ്പെക്ടർ അംബേദ്‌കർ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

കമൽ ബാബുവിന്റെ അച്ഛൻ 10 വർഷം മുമ്പ് മരിച്ചു, അമ്മ രണ്ട് വർഷം മുമ്പ് ബാങ്കിൽ നിന്ന് വിരമിച്ചു. എല്ലാ രസീതുകളും ചലാനുകളും മറ്റ് രേഖകളും അച്ചടിച്ച പ്രിന്റിംഗ് പ്രസ്സ് നടത്തുന്ന ഒരാളാണ് അറസ്റ്റിലായ മറ്റ് രണ്ട് പേരിൽ ഉൾപ്പെടുന്നത്. മറ്റൊരാൾ റബ്ബർ സ്റ്റാമ്പുകൾ അച്ചടിക്കുന്നതിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

മൂന്ന് മാസം പഴക്കമുള്ള വ്യാജ ബ്രാഞ്ച് പിടിക്കപ്പെടുന്നത് പാൻരുതിയിൽ ഒരു എസ്‌ബി‌ഐ ഉപഭോക്താവിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്, ഇയാൾ തന്റെ ബാങ്ക് മാനേജരെ വിവരം അറിയിച്ചു . താമസിയാതെ, വിഷയം സോണൽ ഓഫീസിലേക്ക് വ്യാപിപ്പിച്ചു, എസ്‌ബി‌ഐയുടെ രണ്ട് ശാഖകൾ മാത്രമാണ് പൻ‌രുതിയിൽ പ്രവർത്തിക്കുന്നതെന്നും മൂന്നാമത്തെ ബ്രാഞ്ച് തുറന്നിട്ടില്ലെന്നും ബ്രാഞ്ച് മാനേജരെ സോണൽ ഓഫീസ് അറിയിച്ചു.

സ്ഥലം (വ്യാജ ബ്രാഞ്ച്) സന്ദർശിച്ച എസ്.‌ബി.‌ഐ ഉദ്യോഗസ്ഥർ, ഒരു ബാങ്ക് ബ്രാഞ്ച് പോലെ എല്ലാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള സെറ്റ് കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു. എസ്ബിഐ അധികൃതർ ഉടൻ പരാതി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും അതിനാൽ ആർക്കും പണം നഷ്ടപ്പെട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.