ഇന്ത്യക്ക് 100 ദശലക്ഷം വാക്സിൻ ഡോസുകൾ ലഭ്യമാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും ധനസഹായം

ഇന്ത്യയ്ക്കും മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കുമായി 100 ദശലക്ഷം കോവിഡ് -19 വാക്സിൻ ഡോസുകൾ നിർമ്മിക്കുന്നതിനായി ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും ഗാവി (GAVI) വാക്സിൻ സഖ്യത്തിൽ നിന്നും 150 മില്യൺ ഡോളർ ധനസഹായം ലഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു.

ആസ്ട്രാസെനെക്ക, നോവാവാക്‌സ് എന്നിവയിൽ നിന്ന് ഉൾപ്പെടെയുള്ള വാക്‌സിനുകൾക്ക് ഒരു ഡോസിന് 3 ഡോളർ എന്ന നിരക്കിലാണ് ലഭിക്കുക. ഗാവിയുടെ കോവാക്സ് അഡ്വാൻസ് മാർക്കറ്റ് കമ്മിറ്റ്മെന്റിൽ (എഎംസി) 92 രാജ്യങ്ങളിൽ ഇത് ലഭ്യമാക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഗേറ്റ് ഫൗണ്ടേഷൻ ഗാവിക്ക് ഫണ്ട് നൽകും, ഇത് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കാൻ ഉപയോഗിക്കും.

ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയോടെ, ദരിദ്ര രാജ്യങ്ങളിൽ രോഗപ്രതിരോധ കുത്തിവയ്പ്പ് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പൊതു-സ്വകാര്യ ആഗോള ആരോഗ്യ പങ്കാളിത്തമാണ് ഗാവി.

കോവിഡ്-19 വാക്സിനുകൾ ആഗോളതലത്തിൽ വേഗത്തിലും തുല്യമായും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനയി രൂപകൽപ്പന ചെയ്ത കോവാക്സ് നയിക്കുന്നത് ഗാവിയും ലോകാരോഗ്യ സംഘടനയും കോലിഷൻ ഫോർ എപ്പിഡെമിക് പ്രീപെറഡ്നസ് ഇന്നൊവേഷൻസും (സിഇപിഐ) ചേർന്നാണ്.

2021 അവസാനത്തോടെ 2 ബില്ല്യൺ ഡോസ് അംഗീകൃതവും ഫലപ്രദവുമായ കോവിഡ്-19 വാക്സിനുകൾ വിതരണം ചെയ്യാനാണ് കോവാക്സ് ലക്ഷ്യമിടുന്നത്.

കൊറോണ വൈറസ് ബാധയിൽ വെള്ളിയാഴ്ച റെക്കോർഡ് വർധന രേഖപ്പെടുത്തിയ ഇന്ത്യ 2 മില്യൺ കേസുകൾ മറികടക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി. അമേരിക്കയും ബ്രസീലുമാണ് മുന്നിൽ.