കോർപറേറ്റ് നികുതിയിളവ് ഫലം കണ്ടു, ചരിത്രനേട്ടത്തിൽ ഓഹരി വിപണി, 2251 പോയിന്റ് കുതിച്ച് സെൻസെക്‌സ്

കോർപ്പറേറ്റ് നികുതി കുറയ്ക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രഖ്യാപനം ഓഹരി വിപണിക്ക് പുത്തനുണർവ് പകർന്നു. പ്രഖ്യാപനത്തിന് പിന്നാലെ സെൻസെക്സും നിഫ്റ്റിയും വൻ നേട്ടം രേഖപ്പെടുത്തി. സെൻസെക്സ് 2251 പോയിന്റും നിഫ്റ്റി 650 പോയിന്റും നേട്ടമുണ്ടാക്കി കുതിക്കുന്ന ചിത്രമാണ് മാർക്കറ്റിൽ പ്രകടമായത്. കഴിഞ്ഞ പത്ത് വ‍ർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിനക്കുതിപ്പാണിത്. സെൻസെക്‌സ് 38,344 .95 പോയിന്റിലാണ് വ്യാപാരം നടകുന്നത്. നിഫ്റ്റി 11,000 പോയിന്റിന് മുകളിലേക്ക് തിരിച്ചെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. 11,355 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒറ്റയടിക്ക് കോർപ്പറേറ്റ് നികുതി മുപ്പതിൽ നിന്ന് 22  ശതമാനമായി കുറച്ചതാണ് ഓഹരിവിപണിക്ക് ഉണർവ് പകർന്നത്. നിഫ്റ്റിയുടെ വിപണി മൂല്യം 2.5 ലക്ഷം കോടി രൂപ കണ്ട് ഉയർന്നു. വിപണി വൻനേട്ടം കൈവരിച്ചതോടെ 1445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായി. 538 ഓഹരികൾ മാത്രമാണ് നഷ്ടത്തിലുള്ളത്. ജൂലൈ അഞ്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച, ഓഹരി മടക്കി വാങ്ങുമ്പോൾ ഈടാക്കുന്ന നികുതി ഒഴിവാക്കിയതും വിപണിക്ക് കരുത്തേകി.

ഓട്ടോ ഓഹരികളിൽ മാരുതി സുസുക്കിയും ഐഷർ മോട്ടോഴ്സും ടാറ്റ മോട്ടോഴ്സും വലിയ നേട്ടമുണ്ടാക്കി. ഇൻഡസ് ഇൻഡ് ബാങ്ക്, എസ്ബിഐ, എച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും നേട്ടത്തിലാണ്. ഹോട്ടൽ ഓഹരികൾ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ ഓഹരികൾ തുടങ്ങിയവ 1.50 ശതമാനം മുതൽ 3.70 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. 7,500 മുതൽ പതിനായിരം വരെയുള്ള ഹോട്ടൽ മുറി വാടകയ്ക്കുള്ള 28 ശതമാനം നികുതി ജിഎസ്ടി യോഗത്തിൽ 18 ശതമാനമായി കുറയ്ക്കുമെന്ന ആഭ്യൂഹം വന്നതോടെ ഹോട്ടൽ ഓഹരികളും കുതിച്ചുയർന്നു. താജ് ജിവികെ ഹോട്ടൽസ് ആൻഡ് റിസോർട്ട് 5 ശതമാനവും ലീല വെഞ്ച്വർ 3.5 ശതമാനവും ഇന്ത്യ ഹോട്ടൽസ് 1.7 ശതമാനവും നേട്ടമുണ്ടാക്കി.