എ.ടി.എം സേവന നിരക്കുകള്‍ പരിഷ്‌കരിച്ച് എസ്.ബി.ഐ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ, എ.ടി.എം ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. ഒക്ടോബര്‍ 1 മുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

പുതിയ വ്യവസ്ഥ അനുസരിച്ച് പ്രതിമാസം എ.ടി.എമ്മിലൂടെയുള്ള എട്ട് ഇടപാടുകള്‍ക്ക് വരെ എസ്.ബി.ഐ സേവനനിരക്ക് ചുമത്തില്ല.ഇതില്‍ അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലൂടെയും മൂന്നെണ്ണം മറ്റ് എ.ടി.എമ്മുകളിലൂടെയും നടത്താവുന്നതാണ്.ഗ്രാമീണ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് 10 എ.ടി.എം ഇടപാടുകള്‍ സൗജന്യമാണ്. അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലുമാണ് സൗജന്യം.

സൗജന്യ പരിധി കഴിഞ്ഞാല്‍ അഞ്ച് രൂപമുതല്‍ 20 രൂപ വരെയാണ് ഈടാക്കുക. അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സില്ലാതെ ഇടപാട് നടത്തിയാല്‍ 20 രൂപ നല്‍കേണ്ടി വരും. ശമ്പള അക്കൗണ്ട് ഉടമകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി എസ്ബിഐയുടെയും മറ്റ് ബാങ്കുകളുടെയും എടിഎമ്മുകള്‍ ഉപയോഗിക്കാം.

അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലാതെ എടിഎം വഴി പണം ലഭിക്കാതിരുന്നാലും ഇനിമുതല്‍ ചാര്‍ജ് ഈടാക്കും. കാര്‍ഡില്ലാതെ എടിഎം ഉപയോഗിച്ചാല്‍ 22 രൂപയാണ് ഈടാക്കുക. എല്ലാ നിരക്കുകള്‍ക്കും ജി.എസ്.ടി ബാധകമാണ്.

അക്കൗണ്ടില്‍ ശരാശരി 25,000 രൂപക്ക് മുകളില്‍ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എടിഎം ഉപയോഗം സൗജന്യമാണ്. മുന്‍മാസത്തെ ബാലന്‍സാണ് ഇതിനുവേണ്ടി പരിഗണിക്കുക