ഡോളർ വില 28 പൈസ കൂടി, ഗൾഫ് സംഘർഷത്തിൽ വിനിമയ വിപണിയിൽ ആശങ്ക

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് വൻ തകർച്ച. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 29  പൈസ ഇടിഞ്ഞ് ഒരു ഡോളറിന്റെ വില 70.28 രൂപയിലെത്തിയിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. അമേരിക്ക- ചൈന വ്യാപാര യുദ്ധമാണ് പ്രധാനായും ഇന്ത്യന്‍ രൂപയ്ക്ക് ഭീഷണിയാകുന്നത്. അമേരിക്ക 20,000 കോടി ഡോളർ വില വരുന്ന ചൈനീസ് ഉത്പന്നങ്ങൾക്ക് നികുതി കുത്തനെ കൂടിയിരുന്നു. ഇതിനു പുറമെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനമാണ് വിനിമയ വിപണിയില്‍ രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീഷണിയായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ഗൾഫ് മേഖലയിൽ സംഘർഷം കനക്കുന്നതും സാമ്പത്തിക  മേഖലയിൽ  ആശങ്ക ശക്തമായിഉയർത്തിട്ടുണ്ട്. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം ക്രൂഡ് ഓയിൽ വില കൂടുമെന്ന സ്ഥിതിയുണ്ട്. ഇതിനു പുറമെ യു എ ഇ തീരത്ത് ക്രൂഡ് ഓയിൽ ഉൾപ്പടെയുള്ള ചരക്കുകൾ കൊണ്ട് പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്ന റിപ്പോർട്ടുകളും ഏഷ്യൻ കറൻസികൾക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നു. സൗദി അറേബ്യയുടെ ഓയിൽ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.