ഒടുവിൽ ആ വിവരങ്ങൾ നൽകാൻ തയ്യാറായി റിസർവ് ബാങ്ക്; കോടികളുടെ വായ്പ തിരിച്ചടക്കാത്ത മുപ്പത് കമ്പനികളുടെ വിവരങ്ങൾ പുറത്ത്, ലിസ്റ്റ് നൽകിയത് നീണ്ട നിയമപോരാട്ടത്തിന് ശേഷം

ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് മനഃപൂർവം തിരിച്ചടക്കാത്ത 30 വൻകിട കമ്പനികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് പുറത്തു വിട്ടു. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ആവശ്യപ്പെട്ട “ദി വയർ” എന്ന ഓൺ ലൈൻ മാധ്യമത്തിനാണ് ലിസ്റ്റ് നൽകിയത്. നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് റിസർവ് ബാങ്ക് ഈ വിവരങ്ങൾ കൈമാറാൻ തയ്യാറായത്.

വായ്പ തിരിച്ചടക്കാത്തവരുടെ ലിസ്റ്റ് നല്‍കാൻ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ആർ ബി ഐ തയ്യാറായിരുന്നില്ല. രാജ്യത്തിൻറെ സാമ്പത്തിക താത്പര്യത്തിന് ഇത് എതിരാകുമെന്ന ന്യായം നിരത്തിയാണ് ആർ ബി ഐ ഇതിനു തയ്യാറാകാതിരുന്നത്. നാലു വർഷം മുമ്പ് ഈ വിവരങ്ങൾ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ് നൽകിയിട്ടും ഈ ലിസ്റ്റ് നല്‍കാൻ റിസർവ് ബാങ്ക് തയ്യാറായില്ല.

ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്‌സിയുടെ മൂന്ന് കമ്പനികൾ ഈ ലിസ്റ്റിലുണ്ട്. ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് എന്നാൽ സ്ഥാപനമാണ് ഏറ്റവും വലിയ തുക, 5044 കോടി രൂപയുടെ കുടിശ്ശിക വരുത്തിയിരിക്കുന്നത്. 50,000 കോടി രൂപയിലേറെയാണ് ഈ കമ്പനികൾ മൊത്തം നൽകാനുള്ളത്.

മനഃപൂർവം കുടിശ്ശിക വരുത്തിയിരിക്കുന്ന കമ്പനികൾ ഇവയാണ്. ഈ വർഷം ഏപ്രിൽ 30-ലെ കണക്കുകൾ പ്രകാരമാണ് റിസർവ് ബാങ്ക് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഗീതാഞ്ജലി ജെംസ് – 5044 കോടി

റെയ് അഗ്രോ ലിമിറ്റഡ് – 4197 കോടി

വിൻസം ഡയമണ്ട് – 3386 കോടി

രുചി സോയ – 3225 കോടി

റോട്ടോമാക് ഗ്ലോബൽ – 2844 കോടി

കിംഗ് ഫിഷർ എയർലൈൻസ് – 2488 കോടി

കുഡോസ് കെമി – 2326 കോടി

സൂം ഡെവലപ്പേഴ്‌സ് – 2024 കോടി

ഡെക്കാൻ ക്രോണിക്കിൾ – 1951 കോടി

എ ബി ജി ഷിപ്‌യാർഡ് – 1875 കോടി

ഫോറെവർ പ്രെഷ്യസ് ഡയമണ്ട് – 1718

സൂര്യ വിനായക് ഇൻഡസ്ട്രീസ് – 1628

എസ് കുമാർസ് നേഷൻ വൈഡ് – 1581

ഗിലി ഇന്ത്യ ലിമിറ്റഡ് – 1447

സിദ്ധി വിനായക് ലോജിസ്റ്റിക് ലിമിറ്റഡ് – 1349

വി എം സി സിസ്റ്റംസ് ലിമിറ്റഡ് – 1314

ഗുപ്ത കോൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് – 1235

നക്ഷത്ര ബ്രാൻഡ്‌സ് ലിമിറ്റഡ് 1148

ഇന്ത്യൻ ടെക്നൊമാക് കമ്പനി – 1091

ശ്രീ ഗണേഷ് ജൂവലറി – 1085

ജെയിൻ ഇൻഫ്രാ പ്രോജക്ട് – 1076

സൂര്യ ഫാർമസ്യുട്ടിക്കല്‍ ലിമിറ്റഡ് – 1065

നാക്കോട ലിമിറ്റഡ് – 1028

കെ എസ് ഓയിൽ ലിമിറ്റഡ് – 1026

കോസ്റ്റൽ പ്രൊജക്ട്സ് ലിമിറ്റഡ് – 984

ഹനുങ് ടോയ്‌സ് ആൻഡ് ടെക്സ്റ്റിൽസ് ലിമിറ്റഡ് – 949

ഫസ്റ്റ് ലീസിങ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് – 929

കോൺകാസ്റ്റ് സ്റ്റീൽ – 888

ആക്ഷൻ ഇസ്പാറ്റ് ആൻഡ് പവർ – 888

ഡയമണ്ട് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ – 869

റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ ഇതിൽ പല കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ പ്രധാന മന്ത്രിയുടെ ഓഫീസിന് നൽകിയിരുന്നു. മനഃപൂർവം വായ്പ തിരിച്ചടക്കാത്ത ഈ കമ്പനികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയത്. എന്നാൽ ദുരൂഹമായ സാഹചര്യത്തിൽ ഈ കത്തിന് മറുപടി നല്‍കാൻ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.