തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ വളര്‍ച്ചാനിരക്ക് കൂടിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ സംശയം പ്രകടിപ്പിച്ച് രഘുറാം രാജന്‍

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴു ശതമാനത്തില്‍ വളരുന്നതില്‍ സംശയം പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കഴിഞ്ഞ കുറച്ചു കാലമായി രാജ്യത്ത് വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. പിന്നെ ഇത് എങ്ങിനെയാണ് വളര്‍ച്ചാനിരക്ക് ഏഴു ശതമാനത്തില്‍ വളരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ സംശയം മാറുന്നതിന് കൃത്യമായ വിവരശേഖരണം നടത്തുന്നതിന് സാമ്പത്തിക വിദഗ്ധരെ നിയമിക്കണം. എന്നാല്‍ മാത്രമേ ജിഡിപിയുടെ കാര്യത്തിലെ സംശയം നീക്കാന്‍ സാധിക്കൂ.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിനിമ വേതനം നടപ്പാക്കുന്നതിന് കഴിയും. പക്ഷേ ഇതു നടപ്പാക്കുന്നത് രാജ്യത്തെ തീര്‍ത്തും ദരിദ്രരായവരെ ലക്ഷ്യമിട്ടായിരിക്കണം. പക്ഷേ രാജ്യത്തെ ദരിദ്രരുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും നമുക്ക് ലഭിച്ചിട്ടില്ല. അതിനായി കണക്ക് എടുക്കാന്‍ ശ്രമിച്ചാല്‍ അത് വിവാദമായി മാറും.

താന്‍ ധനമന്ത്രിയായിരുന്നെങ്കില്‍ ഭൂമി തട്ടിപ്പ്, ബാങ്കുകളിലെ കടം തിരിച്ചെടുക്കല്‍, കാര്‍ഷിക മേഖലയെ സംരക്ഷിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കും. തൊഴിലില്ലായ്മയ്ക്ക് സര്‍ക്കാര്‍ വേണ്ട ശ്രദ്ധ നല്‍കുന്നുണ്ടോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. രാജ്യത്ത് തൊഴിലിന്റെ ദൗര്‍ലഭ്യം കാണപ്പെടുന്നു. നോട്ടുനിരോധനത്തിന്റെ ഗുണഫലങ്ങളിലേക്ക് നോക്കണ്ടേ സമയം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.