നാലാം ക്ലാസുകാരി 300 രൂപക്ക് തുടങ്ങിയ ബിസിനസിന്റെ ഇപ്പോഴത്തെ വരുമാനം 20 ലക്ഷം രൂപ !

മതിയായ വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടുകൂടി ഒരു നാടിനെ സംരംഭകത്വം പഠിപ്പിച്ച വിപ്ലവ നായികയാണ് പബിബിന്‍ റബാരി എന്ന വനിത. വിധവയായ അമ്മയെ സഹായിക്കാന്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സാധാരണ തൊഴില്‍ ചെയ്ത ഒരു പെണ്‍കുട്ടി ആയിരുന്നു റബാരി. എന്നാല്‍ സമയം ഒന്ന് തെളിഞ്ഞപ്പോള്‍, ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി അവള്‍ ഒരു സംരംഭം തുടങ്ങി. പബിബെന്‍.കോം എന്ന വനിതാ കരകൗശല സംരംഭം . അത് പിന്നീട് ആ നാടിന്റെ മുഴുവന്‍ വിളക്കാകുകയായിരുന്നു.

ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യമായിരുന്നു പബിബിന്‍ റബാരിക്ക് . അമ്മയുടെ മൂന്നു മക്കളില്‍ മൂത്തവള്‍. വീട് നോക്കാന്‍ ആകെ ഉള്ളത് അമ്മ. അതിനാല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ റബാരിക്ക് വീടിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഒരു രൂപയ്ക്ക് ഗ്രാമവാസികളുടെ വീട്ടില്‍ വെള്ളമെത്തിച്ച്്, ജീവിതച്ചെലവിനായി അമ്മയെ സഹായിക്കുന്ന ആ പെണ്‍കുട്ടിയുടെ ഒരേ ഒരു ആഗ്രഹം ഏതു വിധേനയും അല്ലലില്ലാതെ കുടുംബത്തെ നോക്കണം എന്നതായിരുന്നു

ഏറെ കഷ്ടപ്പാടുകള്‍ക്കിടയിലും അമ്മ അവളെ എംബ്രോയിഡറി ചെയ്യാന്‍ പഠിപ്പിച്ചു. അതിനൊരു കാരണവും ഉണ്ടായിരുന്നു. റബാറി വിഭാഗത്തില്‍ പെട്ടവര്‍ കല്ല്യാണം കഴിഞ്ഞാല്‍ എംബ്രോയിഡറി വര്‍ക്കുകള്‍ കൂടി ഭര്‍ത്തൃവീട്ടിലേക്ക് കൊണ്ടുപോകണമത്രെ. അതിനാലാണ് പബിബിനും എംബ്രോയ്ഡറി പഠിച്ചത്. എന്നാല്‍ മിടുക്കിയായ പെണ്‍കുട്ടി, അതിലെ സംരംഭകസാധ്യത മുതലെടുക്കുകയായിരുന്നു.

ഒഴിവു സമയങ്ങളില്‍ അവള്‍ എംബ്രോയ്ഡറിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി. അവസാനം തന്റെ സമുദായത്തിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ തന്റേതായ ഒരു മോഡല്‍ നെയ്തെടുത്തു.സാരികളില്‍ നെയ്‌തെടുത്ത എ ഡിസൈനിനു ഹരി ജരിയെന്നാണ് എന്ന് പേരും നല്‍കി. തന്റെ അധ്വാനത്തിന് ഒരു ബിസിനസ് രൂപം നല്‍കാന്‍ അവള്‍ ആഗ്രഹിച്ചു.

1998ല്‍ ഒരു എന്‍ജിഒ ഫണ്ട് ലഭിച്ചതാണ് എല്ലാത്തിനും വഴിത്തിരിവായത്. ഒരു വനിതാ കൂട്ടായ്മ ഉണ്ടാക്കി അതിന്റെ നേതാവായി മാറി പബിബിന്‍. മാസം മൂന്നൂറ് രൂപയായിരുന്നു ശമ്പളമായി അവിടുന്ന് ലഭിച്ചത്. കുഷ്യന്‍ കവറുകള്‍, ഗാര്‍മെന്റ്സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പബിബെന്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ബലത്തില്‍ ഒരു പരീക്ഷണമെന്നോണം പബി ബാഗ് എന്ന പേരില്‍ ഒരു ഷോപ്പിംഗ് ബാഗ് പുറത്തിറക്കി. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു

പതിനെട്ടാം വയസ്സില്‍ അവള്‍ വിവാഹിതയായി. ആ സമയത്താണ് കുറെ വിദേശികള്‍ നാട്ടില്‍ എത്തുന്നത്. പരമ്പരാഗത ഇന്ത്യന്‍ ഡിസൈന്‍ ചെയ്ത ബാഗുകള്‍ ആ വിദേശികള്‍ക്ക് വളരെ ഇഷ്ടമായി. പബി ബാഗ് എന്ന് അവള്‍ വിശേഷിപ്പിച്ച ആ ബാഗ് അതോടെ വന്‍ഹിറ്റായി മാറി.ഇതോടു കൂടി പബിബിന്നിനു ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണ ബിസിനസില്‍ ലഭിച്ചു.

ഗ്രാമത്തിലെ മറ്റ് സ്ത്രീകളെയും ബിസിനസില്‍ അവള്‍ ഒപ്പംകൂട്ടുകയും എക്സിബിഷനില്‍ പങ്കെടുക്കുകയും ചെയ്തു. പുറത്തുനിന്നുള്ള കൂടുതല്‍ സ്ത്രീകള്‍ പബിബിന്ന് പിന്തുണയുമായി എത്തിയതോടെ പബിബെന്‍.കോം എന്ന വെബ്സൈറ്റ് പിറന്നു.

തുടര്‍ന്ന് അഹമ്മദാബാദില്‍ നിന്നും 70,000 രൂപയുടെ ആദ്യ ഓര്‍ഡര്‍ എത്തിയതോടെ വിജയത്തിലേക്ക് പബിബെന്‍ കാലെടുത്തുവച്ചു.ഗുജറാത്ത് സര്‍ക്കാര്‍ സംരംഭത്തിന് ഗ്രാന്റ് കൂടി നല്‍കിയതോടെ സംരംഭം വന്‍ ഹിറ്റ്. ഇന്ന് പഴ്സുകള്‍, ബാഗുകള്‍, ടോയ്ലെറ്റ് കിറ്റുകള്‍, കുഷ്യന്‍ കവറുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പബിബെന്‍ പുറത്തിറക്കുന്നുണ്ട് . 300 രൂപക്ക് തുടങ്ങിയ സംരംഭത്തിന്റെ ഇപ്പോഴത്തെ മാസാവരുമാനം 20 ലക്ഷം രൂപയാണ്.

നിരവധി ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ പബിബെന്‍ ബാഗുകള്‍ ഫീച്ചര്‍ ചെയ്യപ്പെട്ടതോടെ സംരംഭം വീണ്ടും പ്രശസ്തമായി. 2016ല്‍ മികച്ച ഗ്രാമീണ സംരംഭകയ്ക്കുള്ള അവാര്‍ഡും പബിബിന്നിനെ തേടിയെത്തി.