ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില 30 ശതമാനത്തോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്പാദനം കുറഞ്ഞതോടെയാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയുണ്ടായിരിക്കുന്നത്. മുംബൈയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളി കിലോയ്ക്ക് 150രൂപയിൽ നിന്നും 180 വരെ എത്തി.
എന്നാല്‍,ചില്ലറ വ്യാപാരസ്ഥാപനങ്ങളില്‍ ഇത് 200ന് മുകളില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ ഉള്ളി ഉല്‍പാദനത്തിനു തിരിച്ചടിയായെന്നും കച്ചവടക്കാര്‍ പറയുന്നു.
Read more
സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം. മധ്യപ്രദേശിലെ ഗ്വാളിയോര്‍, മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഖാരിഫ് സീസണ്‍ അവസാനിച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപമുണ്ട്. വില വർധന രണ്ടാഴ്ചവരെ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തുന്നത്.