പ്രവാസികൾക്കായി പുതിയ ഹോൾഡിങ് കമ്പനിയുമായി സംസ്ഥാന സർക്കാർ

പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ‍്) രൂപീകരിക്കും. സംസ്ഥാന മന്ത്രിസഭ കമ്പനി രൂപീകരിക്കാനുളള തീരുമാനത്തിന് അന്തിമ അനുമതി നല്‍കി.

പുതിയ കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിനുമായിരിക്കും. പ്രവാസി നിക്ഷേപ കമ്പനിക്ക് കീഴില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ കൂടി സ്ഥാപിക്കും. പ്രവാസികള്‍ക്കായി നിലവില്‍ വരാന്‍ പോകുന്ന കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കേരളത്തിന്‍റെ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. ഇതിന് പുറമേ എന്‍ആര്‍ഐ ടൗണ്‍ഷിപ്പ്, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ കമ്പനി പദ്ധതികള്‍ നടപ്പാക്കും. ലോക കേരള സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതായിരുന്നു പ്രവാസി നിക്ഷേപ കമ്പനി.