കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവ് ഉയര്‍ന്നു; മിഡില്‍ ഈസ്റ്റില്‍ വന്‍ വളര്‍ച്ച

കൊച്ചി: 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവില്‍ വന്‍ കുതിപ്പ്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും കല്യാണ്‍ കാര്യമായ നേട്ടമുണ്ടാക്കി.കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയറും വളര്‍ച്ചയുടെ പാതയിലാണ്.

സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1637 കോടി രൂപയുടെ വിറ്റുവരവാണ് കല്യാണ്‍ ജൂവലേഴ്‌സ് സ്വന്തമാക്കിയത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 782 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇന്ത്യയിലെ വിറ്റുവരവ് 94 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റിലെ വിറ്റുവരവ് വളര്‍ച്ച 183 ശതമാനമായിരുന്നു.കല്യാണ്‍ ജൂവലേഴ്‌സിന്റെ നഷ്ടവും 86 കോടി രൂപയില്‍ നിന്ന് 51 കോടി രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തെ മറികടന്ന് ജൂണില്‍ തുറന്ന ഷോറൂമുകളില്‍ മികച്ച വില്‍പ്പന നടന്നതായാണ് കല്യാണിന് നേട്ടമായത്. വെറും 53 ശതമാനം ഷോറൂമുകള്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും 2020 ജൂണിനേക്കാള്‍ വിറ്റുവരവില്‍ നേരിയ വര്‍ദ്ധന നേടാന്‍ ഇത്തവണ സാധിച്ചു. ഈ പാദത്തില്‍ ഗള്‍ഫ് മേഖലയിലെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
കല്യാണ്‍ ജൂവലേഴ്സിന് 21 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നാല് ഗള്‍ഫ് രാജ്യങ്ങളിലുമായി146 ഷോറൂമുകളാണ് ഉള്ളത്.

Read more

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ഫലം പ്രതീക്ഷകള്‍ക്ക് മുകളിലായിരുന്നു. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വര്‍ണ വ്യാപാര മേഖലയെ കൂടുതല്‍ സുതാര്യമാക്കുകയും നിയമാനുസൃത വ്യാപാര മേഖലയിലേക്കുള്ള മാറ്റത്തിന് ആക്കം കൂട്ടുകയും ചെയ്തതായി കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.