റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സെപ്റ്റംബർ അഞ്ചു മുതൽ സേവനമാരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗിഗാഫൈബര്‍ എത്തുന്നത്. റിലയൻസ് ജിയോയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ജിയോ ഫൈബർ അന്താരാഷ്ട്രതലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുമെന്ന് റിലയൻസ് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു.
2016ല്‍ തുടങ്ങിയ ബീറ്റാ പരീക്ഷണങ്ങള്‍ക്ക് വിരാമമിട്ടാണ് ജിയോ ഗിഗാഫൈബര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി 1.5 കോടി രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്.
സെക്കന്റില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചെലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാവും.
ജിയോ ഫൈബര്‍ വഴി ടെലിവിഷന്‍ സേവനങ്ങളും ലഭ്യമാവും. ഹാത്ത് വേ, ഡെന്‍ പോലുള്ള മുന്‍നിര കേബിള്‍ ഓപ്പറേറ്റര്‍ സേവനങ്ങളെ ഏറ്റെടുത്ത റിലയന്‍സ് ഈ സേവനങ്ങള്‍ക്ക് കീഴിലുള്ള പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെയാണ് ടെലിവിഷന്‍ സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക.
Read more
ഡിടിഎച്ച് സേവനങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങളോടെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാനാവുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ടെലിവിഷന്‍ സേവനങ്ങള്‍ക്കും മറ്റുമായി വിവിധ ഉദ്ദേശ്യങ്ങളോടുകൂടിയുള്ള 4കെ സെറ്റ് ടോപ്പ് ബോക്‌സും ജിയോ അവതരിപ്പിച്ചു. ജിയോ ഫൈബര്‍ സേവനങ്ങള്‍ക്ക് പ്രതിമാസം 700 രൂപമുതല്‍ 10,000 രൂപ വരെയാവും ചെലവ്. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാനാവും. ഇത് കൂടാതെ 500 രൂപയുടെ അന്താരാഷ്ട്ര കോളിങ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും.