മാന്ദ്യം പിടിമുറുക്കുന്നു, കേന്ദ്രത്തിന്റെ കണക്കുകൾ പിഴയ്ക്കുന്നു; ആദായനികുതി വരുമാനത്തിൽ വൻ ഇടിവ്, ജി.എസ്.ടിയിലും കുറവ്

സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിനിടെ, പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ കനത്ത ഇടിവ്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള അഞ്ചര മാസക്കാലം കൊണ്ട് ഉണ്ടായ നികുതി വരുമാനം ആകെ പ്രതീക്ഷിക്കപ്പെടുന്ന വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രമാണ്. ഇക്കാലയളവിൽ ആദായനികുതി ഉൾപ്പടെയുള്ള പ്രത്യക്ഷ നികുതി വരുമാനത്തിലെ വർദ്ധന അഞ്ച് ശതമാനമായി ചുരുങ്ങി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്.

നടപ്പ് സാമ്പത്തിക വർഷം ഈ ഇനത്തിൽ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത് 17.3 ശതമാനം വരുമാന വർദ്ധനയാണ്. ഇപ്പോഴത്തെ തോതിൽ വരുമാനം ഗണ്യമായി ഇടിയുമെന്ന് വ്യക്തമാവുകയാണ്. ബജറ്റ് ലക്ഷ്യം നേടണമെങ്കിൽ ഇനിയുള്ള ആറ് മാസം 27 ശതമാനം വളർച്ച കൈവരിക്കാൻ കഴിയണം. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ഇത് അപ്രാപ്യമാണ്. ഇതോടെ  സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി നിരക്കുകളില്‍ ഇളവ് വേണമെന്ന ആവശ്യവും സര്‍ക്കാരിനു നടപ്പാക്കാന്‍ കഴിയാതെ പോകുന്ന സ്ഥിതി ഉണ്ടായേക്കാം .

ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള നികുതി വരുമാനം 5 ശതമാനം മാത്രം വര്‍ദ്ധിച്ച് 4.4 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്, ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന നികുതി വരുമാനമായ 13.35 ലക്ഷം കോടി രൂപ നേടണമെങ്കില്‍ അടുത്ത ആറര മാസം കൊണ്ട് ഇതുവരെ ലഭിച്ചിട്ടുള്ള തുകയുടെ രണ്ടിരട്ടിയിലധികം നേടണമെന്നാണ് കണക്കുകള്‍ പറയുന്നത്.

പ്രത്യക്ഷ നികുതി സമാഹരണത്തെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 15 വരെയുള്ള സമയം ഏറെ പ്രധാനമാണ്. കമ്പനികള്‍ നല്‍കുന്ന മുന്‍കൂര്‍ നികുതിയുടെ രണ്ടാം ഘട്ടമാണിത്. തങ്ങളുടെ നികുതി വിഹിതത്തിന്റെ 45 ശതമാനവും കമ്പനികള്‍ നല്‍കേണ്ടത് രണ്ടാം ഘട്ടത്തിലാണ്.  ഡിസംബര്‍ 15-നും മാര്‍ച്ച് 15-നുമാണ് ബാക്കി 30 ശതമാനവും 25 ശതമാനവും നല്‍കേണ്ടത്. കമ്പനികള്‍ തങ്ങളുടെ മുന്‍കൂര്‍ നികുതി നല്‍കുന്ന ഏറ്റവും വലിയ ഘട്ടത്തില്‍ പോലും നികുതി വരുമാനം ആകെ ലക്ഷ്യമിടുന്നതിന്റെ മൂന്നിലൊന്നു പോലും എത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നർത്ഥം.

വാഹന നിര്‍മ്മാണ മേഖല മുതല്‍ വസ്ത്ര നിര്‍മ്മാണം അടക്കമുള്ള മിക്ക മേഖലകളും പ്രതിസന്ധി മറികടക്കാന്‍ ജി.എസ്.ടി നിരക്കുകളില്‍ കുറവ് ആവശ്യപ്പെടുന്നുണ്ട്. നാളെ നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ യോഗവും പ്രധാനമായി പരിഗണിക്കുന്നത് ഇതാണ്. എന്നാല്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ ഇടിവ് വന്നതോടെ ഈ ആവശ്യം നടപ്പാക്കുക സര്‍ക്കാരിന് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തൽ.

ഓഗസ്റ്റില്‍ ജി.എസ്.ടിയില്‍ നിന്നുണ്ടായ വരുമാനം ആറുമാസത്തെ ഏറ്റവും കുറവായ 98,902 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി ഇനത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 63,000 കോടി രൂപ കുറവാണ് നേടിയത്. 2018-19-ല്‍ ഈയിനത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് 11.5 ലക്ഷം കോടി രൂപയായിരുന്നു. പിന്നീട് ഇത് പുതുക്കി 12 ലക്ഷം കോടി രൂപയാക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഭിച്ചതാകട്ടെ, 11.37 ലക്ഷം കോടി രൂപയും.

കഴിഞ്ഞ വര്‍ഷം ഇത്രയും തുക നികുതി വരുമാനത്തില്‍ കുറവ് വന്നതോടെ ഈ വര്‍ഷം ലക്ഷ്യമിടുന്ന നികുതി വരുമാനത്തില്‍ സര്‍ക്കാര്‍ കുറഞ്ഞ ലക്ഷ്യമാണ് നിശ്ചയിച്ചിരുന്നത്. അതായത്, കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ നികുതി വരുമാനം 1 45,000 കോടി രൂപ കുറച്ച് 13.35 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. എന്നാല്‍ മാറിയ സാമ്പത്തിക സ്ഥിതിയിൽ ഇത് നേടാൻ കഴിയുമോ എന്നത് ഏറെ നിർണായകമാവുകയാണ്.