ജി.എസ്.ടി കൗണ്‍സില്‍ യോഗം ഡിസംബര്‍ 18-ന്; സംസ്ഥാന വിഹിതത്തിലെ കാലതാമസം രൂക്ഷമായ പ്രശ്നം

ഡിസംബര്‍ 18-ന് നടക്കുന്ന നിര്‍ണായക ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തില്‍ വന്‍തര്‍ക്കത്തിന് സാദ്ധ്യത. ജിഎസ്ടി നഷ്ടപരിഹാരം, കട്ട് ഓഫ് തിയതി തുടങ്ങിയ വിഷയങ്ങളിലാണ് തര്‍ക്കത്തിന് സാദ്ധ്യതയുള്ളത്.  സംസ്ഥാനങ്ങള്‍ക്കുളള നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിനുള്ള കട്ട് ഓഫ് വർഷം 2021-22 എന്നത് 2026-2027 വരെ ദീര്‍ഘിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാദല്‍ നരേന്ദ്രമോദിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. ഈ വിഷയം ജിഎസ്ടി കൗണ്‍സിലിലും ചര്‍ച്ചയായേക്കും.

അടുത്തിടെ ഡല്‍ഹിയില്‍ നീതി ആയോഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം പറഞ്ഞതായും നഷ്ടപരിഹാരത്തിന്റെ കാലതാമസവും അപര്യാപ്തതയും കാരണം ഛത്തീസ്ഗഡ് ഒരു ഉത്പാദന സംസ്ഥാനമെന്ന നിലയില്‍ ദുരിതമനുഭവിക്കുകയാണെന്നും ഭുപേഷ് ബാദല്‍ റായ്പൂരില്‍  വ്യക്തമാക്കി. കേരളം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, പുതുച്ചേരി അടക്കമുളള സംസ്ഥാനങ്ങള്‍ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക തീര്‍പ്പാക്കണമെന്ന ആവശ്യവും യോഗത്തിന് മുമ്പില്‍ വെയ്ക്കും.

കേരളത്തിന് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്. 28 ശതമാനമാണ് റവന്യു വിടവ് ഉണ്ടായിട്ടുള്ളത്. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) നിയമം 2017 വകുപ്പ് 7(2) അനുസരിച്ച് ഓരോ രണ്ടു മാസം കൂടുമ്പോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന് ഡോ. തോമസ് ഐസക് ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നഷ്ടപരിഹാരം സമയത്ത് നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭരണഘടനാപരമായി ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന് ബാദ്ധ്യതയുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി.

പുതുച്ചേരി സംസ്ഥാനത്തിന് 52 ശതമാനത്തോളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഫറൂഖ് ഷാജഹാന്‍ ചൂണ്ടിക്കാട്ടി.  ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പേയുള്ള നിരവധി വര്‍ഷങ്ങളില്‍ എഫ്‌സിഐ മുഖാന്തിരം ഏറ്റെടുത്തിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതിയിനത്തില്‍ ലഭിക്കേണ്ട വിഹിതം ലഭിച്ചിട്ടില്ലായെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലും പരാതിപ്പെട്ടു.

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നിലപാട്. ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമായി വന്നാല്‍ കേരള സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 31 -ന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു.