സ്വര്‍ണപ്പണയത്തിന്മേല്‍ കുറഞ്ഞ പലിശ നിരക്കിൽ കാര്‍ഷിക വായ്പകള്‍ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍.2019 ഒക്ടോബര്‍ ഒന്നു മുതല്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കൃഷിവായ്പ നല്‍കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി.
പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്. സ്വര്‍ണപ്പണയത്തിന്മേല്‍ നാല് ശതമാനം പലിശയ്ക്ക് 3 ലക്ഷം രൂപ വരെ നിലവില്‍ കാര്‍ഷിക വായ്പ ലഭിക്കുമായിരുന്നു.
സബ്‌സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) ഉള്ളവര്‍ക്കു മാത്രമാക്കണം. എല്ലാ കെ.സി.സി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സബ്‌സിഡി നല്‍കില്ല.
ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെ.സി.സി അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കണം. അപേക്ഷകളില്‍ 14 ദിവസത്തിനകം തീരുമാനമെടുക്കണം. എന്നീ നിര്‍ദേശങ്ങളാണ് കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും കേന്ദ്ര ധനമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ മുന്നോട്ടുവെച്ചത്.
ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, കാർഷിക വായ്പ നിർത്തലാക്കുന്നത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകള്‍ക്കു കിട്ടിയ നിര്‍ദേശം. ബാങ്കുകള്‍ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി.
9 ശതമാനമാണു യഥാര്‍ഥ പലിശ നിരക്കെങ്കിലും ഈ വായ്പയ്ക്ക് 5 ശതമാനം സബ്‌സിഡിയുണ്ട്. മൂന്ന് ശതമാനം കേന്ദ്രവും രണ്ടു ശതമാനം സംസ്ഥാനവും വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 15,219 കോടി രൂപ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം മാത്രം കാര്‍ഷിക മേഖലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം അധികം വായ്പ നല്‍കിയെന്നാണു ബാങ്കുകളുടെ മാത്രം കണക്ക്.
80,803 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കിയതില്‍ 62 ശതമാനവും സ്വര്‍ണം പണയം വച്ചുള്ള കൃഷി വായ്പയാണ്. 50,169 കോടിയാണ് ഇത്തരത്തില്‍ നല്‍കിയത്. എന്നാല്‍ ഇതില്‍ വലിയൊരു ശതമാനവും കിട്ടിയത് കൃഷിക്കാര്‍ക്കല്ലെന്നാണു സര്‍ക്കാര്‍ നിഗമനം.
അനര്‍ഹര്‍ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു.
Read more
കൃഷി വായ്പ അനര്‍ഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താന്‍ കേരള സര്‍ക്കാരിന്റെ കത്തിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആര്‍.ബി.ഐ, നബാര്‍ഡ്, എസ്.എല്‍.ബി.സി എന്നിവയുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.