ഫ്ലിപ്കാർട്ടിന് മനുഷ്യരെ വേണ്ട, പാർസൽ തരം തിരിക്കാൻ റോബോട്ടുകൾ

പാഴ്സലുകൾ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ ഏർപ്പെടുത്തി ചരിത്രം കുറിക്കുകയാണ് പ്രമുഖ ഓൺ ലൈൻ വിതരണ സ്ഥാപനമായ ഫ്ലിപ്കാർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഡീലിലൂടെ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയതിന് ശേഷമാണ് ഈ വമ്പൻ ആട്ടോമേഷൻ. ഫ്ലിപ്കാർട്ടിന്റെ ബംഗളൂരു കേന്ദ്രത്തിൽ 100 റോബോട്ടുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.മനുഷ്യർ ചെയ്യുന്ന ജോലിയുടെ പത്തിരട്ടി ജോലി കുറഞ്ഞ സമയത്തിൽ ചെയ്തു തീർക്കാൻ സാധിക്കുമെന്ന് ഈ റോബോട്ടുകൾ ഇതിനകം തെളിയിച്ചിരിക്കുകയാണ്.

മണിക്കൂറിൽ 5000 പാർസലുകളാണ് എഐ-പവേർഡ് റോബോട്ടുകൾ സോർട്ട് ചെയ്യുന്നത്. ഒരു വ്യക്തി 450 പാർസലുകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്താണിത്. ഇന്ത്യയിൽ ആദ്യമായി റോബോട്ട് അധിഷ്ഠിത സോർട്ടേഷൻ ടെക്നോളജി ഉപയോഗിക്കുന്നത് ഫ്ലിപ്കാർട്ടാണ്. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിൾസ് എന്നാണിവ അറിയപ്പെടുന്നത്.

ഒരു തവണ ചാർജ് ചെയ്താൽ എട്ടു മണിക്കൂർ ജോലി ചെയ്യാൻ ഇവക്ക് കഴിയും. സ്വയം ചാർജ് ചെയ്യാൻ കഴിവുള്ളവയാണ് ഈ റോബോട്ടുകൾ. പരസ്‌പരം ആശയവിനിമയം ചെയ്യാൻ ഇവയ്ക്ക് സാധിക്കും. ജോലി പങ്കുവെയ്ക്കുന്നതിനെ കുറിച്ചും കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനും മറ്റുമാണ് ഇവർ ആശയവിനിമയം നടത്തുക.

ഫ്ലിപ്കാർട്ട് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 1,000 ജീവനക്കാർക്ക് റോബോട്ടുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള പരിശീലനം നൽകിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ 4500 ഷിപ്മെന്റുകൾ പ്രോസസ്സ് ചെയ്യാൻ ഇവയ്ക്കു കഴിയും. അതായത് മുമ്പത്തേക്കാൾ കാര്യക്ഷമത 60 ശതമാനം ഉയർന്നു എന്നർത്ഥം.

Read more

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് വമ്പന്റെ പ്രധാന എതിരാളിയായ ആമസോൺ 2014 മുതൽ ഓട്ടോമേഷനിൽ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഈയിടെ യു. എസ് ആസ്ഥാനമായ കമ്പനി ഡെലിവറി ബോട്ടുകൾ പരീക്ഷിച്ചിരുന്നു.