ഭക്ഷ്യമേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഡബിള്‍ ഹോഴ്‌സ്

വിവിധ രാജ്യങ്ങളിൽ ഖ്യാതി നേടിയ പ്രമുഖ ഭക്ഷ്യഉൽപ്പന്ന ബ്രാന്‍ഡായ ഡബിള്‍ ഹോഴ്‌സ് അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഡബിള്‍ ഹോഴ്‌സ് സ്ഥാപകന്‍  എം. ഒ. ജോണിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച എം. ഒ. ജോണ്‍ ഫൗണ്ടേഷന്റെ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഭക്ഷ്യമേഖലയില്‍ നൂതനാശയങ്ങളും വേറിട്ട പരീക്ഷണങ്ങളും നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് സ്‌കോളര്‍ഷിപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഫുഡ് ഇന്നവേഷൻ ഹബ് ആയി  കേരളത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെ, ഈ മേഖലയില്‍ യുവജനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്  സ്‌കോളര്‍ഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.  കോളജുകളില്‍ ഫുഡ് ഇങ്കുബേറ്റർ ആരംഭിക്കുന്നതിനും ഡബിൾ ഹോഴ്സ് പിന്തുണ നൽകും.

കേരളത്തിലെ ആദ്യത്തെ സോര്‍ട്ടക്‌സ് അരി അവതരിപ്പിച്ച ഡബിള്‍ ഹോഴ്‌സ് എന്നും ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പുതുമ നിറഞ്ഞ ഉത്പന്നങ്ങള്‍ വിപണിയില്‍ കൊണ്ടു വരുവാന്‍ ശ്രമിക്കുന്ന കമ്പനിയാണ്.  എഫ് ബി ഡി ടെക്‌നോളജി (Fluidised Bed Dryer Technology) ഉപയോഗിച്ച് തയ്യാറാക്കിയ, പച്ചവെള്ളത്തില്‍ കുഴച്ചുണ്ടാക്കാവുന്ന ഇടിയപ്പം പൊടി,  പുട്ടുപൊടി, ഡബിള്‍ റോസ്റ്റഡ് റവ, മിൽക്ക് സോളിഡ് അടങ്ങിയ ഇന്‍സ്റ്റന്റ് പായസം മിക്‌സ് തുടങ്ങിയ  ഉത്പന്നങ്ങള്‍ ഡബിള്‍ ഹോഴ്‌സിന്റെ മേല്‍പ്പറഞ്ഞ ആശയങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ്.

അറുപതാം വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായി തൃശ്ശൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ എം. ഒ  ജോണ്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി  രഞ്ജി ജോണ്‍,  ഫൗണ്ടേഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ മംമ്ത മോഹന്‍ദാസ് അറുപതാം വാര്‍ഷിക ലോഗോ ചടങ്ങില്‍ അനാവരണം ചെയ്തു. ഡബിള്‍ ഹോഴ്‌സ് സി ഇ ഒ വിനോദ് മഞ്ഞില, എം.ഒ. ജോണ്‍ ഫൗണ്ടേഷന്‍റെ   പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

കേരളത്തിന്റെ തനതു രുചിക്കൂട്ടുകള്‍ പുതുതലമുറയെ പരിചയപ്പെടുത്തുവാനും
മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന രുചിപ്പെരുമയക്ക് നവജീവന്‍ നല്‍കുന്നതിനുമായി ഡബിള്‍
ഹോഴ്‌സ് തയ്യാറാക്കിയ “Kerala Cuisine” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.  വിനോദ് മഞ്ഞിലയുടെ അധ്യക്ഷതയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില,  ജോ രഞ്ജി, എം. ഒ. ജോണ്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി  രഞ്ജി ജോണ്‍, ബ്രാന്‍ഡ് അംബാസിഡര്‍ മമ്ത മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. 1959-ല്‍ സ്ഥാപിതമായ ഡബിൾ ഹോഴ്സ് വിവിധതരം അരികൾ, കറിക്കൂട്ടുകൾ, അച്ചാറുകൾ, പായസം മിക്സുകൾ  തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്.  യു. കെ, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ് ഉൾപ്പെടെ 30 രാജ്യങ്ങളിലായി ഡബിൾ ഹോഴ്സ്  സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

[ഫോട്ടോ : ഡബിൾ ഹോഴ്‌സിന്റെ അറുപതാം വാർഷിക ലോഗോ സിനിമ താരം മംമ്ത മോഹൻദാസ് പ്രകാശനം ചെയ്യുന്നു.]

.