കൊറോണ വൈറസ്: ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തിവെച്ചു; പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികള്‍

കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ മത്സ്യ ഇറക്കുമതി ചൈന താത്കാലികമായി നിര്‍ത്തിവെച്ചു. കേരളത്തില്‍നിന്ന് ചൈനയിലേക്കുള്ള മത്സ്യക്കയറ്റുമതിയെയും ഇത് ബാധിച്ചിരിക്കുകയാണ്. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മീനുകളാണ് സംസ്ഥാനത്തു നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

ഇറക്കുമതി ചൈനയില്‍ നിരോധനം എര്‍പ്പെടുത്തിയതിനാല്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപയായി. ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ഉണ്ടെങ്കിലും കൂടുതല്‍ ചൈനയിലേക്കാണ്.

വെള്ള, ചുവപ്പ് (റെഡ് ഫീമെയില്‍) ഇനത്തില്‍പ്പെട്ട കായലില്‍നിന്ന് ലഭിക്കുന്ന ഞണ്ടിനാണ് ചൈനയില്‍ ആവശ്യക്കാര്‍ ഏറെയുളളത് . കായലില്‍ നിന്നും ഫാമുകളില്‍നിന്നും ഞണ്ട് വിലയ്‌ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ വില കുറച്ചാണ് എടുക്കുന്നത്.

Read more

2019-ല്‍ ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്. 2018-19 കാലയളവില്‍ 34,000 കോടി രൂപയായിരുന്നു സമദ്രോത്പന്ന കയറ്റുമതി വഴി ഇന്ത്യക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി വിദേശനാണ്യ ലഭ്യതയെ ബാധിക്കുമെന്ന സീഫുഡ് വ്യവസായി വി.പി.ഹമീദ് പറഞ്ഞു.