എ.ടി.എം ചാർജുകൾ കുറയാൻ സാധ്യത, ഇതിനെ കുറിച്ച് പഠിക്കാൻ റിസർവ് ബാങ്ക് സമിതിയെ നിയോഗിച്ചു

എ.ടി.എം മെഷിനുകൾ ഉപയോഗിക്കുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ചാർജുകളെ കുറിച്ച് പഠിക്കുന്നതിന് റിസർവ് ബാങ്ക് പ്രത്യേക സമിതിയെ നിയോഗിച്ചു.  എ.ടി.എമ്മുകളുടെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലും യൂസർ ചാർജുകളിൽ പരിഷ്കരണം വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യവും പരിഗണിച്ചാണ് സമിതിയെ നിയോഗിക്കാൻ ആർ.ബി.ഐ തീരുമാനിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചരിക്കുന്നതെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. രണ്ടു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ ടേംസ് ഓഫ് റഫറൻസ് ഒരാഴ്ചക്കകം പുറത്തിറക്കും.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആർ ടി ജി എസ്, എൻ ഇ എഫ് ടി എന്നിവക്ക് റിസർവ് ബാങ്കുകളിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നേട്ടം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറേണ്ടതുണ്ട്. എൻ ഇ എഫ് ടി വഴി രണ്ടു ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാൻ കഴിയും.