തിരുപ്പതി ഭഗവാന് ഇനി കൊല്ലത്തെ കശുവണ്ടി

ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നായ തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവിൽ ഇനി കൊല്ലത്ത് നിന്നുള്ള കശുവണ്ടിപ്പരിപ്പും. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ, കാപ്പെക്‌സ് എന്നിവയിൽ നിന്ന് അണ്ടിപരിപ്പ് വാങ്ങാൻ കേരളം,  ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തമ്മിലെ ധാരണയായി . ഇത് സംബന്ധിച്ച കരാർ ഉടൻ ഒപ്പുവക്കും.

ദിവസേന നാല് ലക്ഷത്തിലധികം ലഡുവാണ് തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്യുന്നത്. ഇതിലേക്ക് 90 ടണ്ണിലേറെ പരിപ്പ് വേണ്ടി വരും. ഒരു വർഷം മാത്രം വേണ്ടത് ആയിരത്തിൽ അധികം ടൺ ആണ്. നിലവിൽ സ്വകാര്യ കരാറുകാരിൽ നിന്നാണ് ക്ഷേത്രം കശുവണ്ടി വാങ്ങുന്നത് . കോർപറേഷനിൽ നിന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് കശുവണ്ടി വാങ്ങുന്നതോടെ രണ്ട് സ്ഥാപനങ്ങളുടെയും വ്യാപാരത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Read more

ഏകദേശം 70 കോടി രൂപയുടെ വരുമാനമാണ് ഇരു സ്ഥാപനങ്ങൾക്കുമായി ലഭിക്കുക. കാഷ്യു ബോർഡാണ് ഇതിന് മുൻകൈ എടുത്തത്. ദേവസ്ഥാനത്തിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിലെ പായസം ഉൾപ്പെടെയുള്ള പ്രസാദങ്ങൾക്കും ഇനി മുതൽ കൊല്ലത്തു നിന്നുള്ള കശുവണ്ടി ഉപയോഗിക്കും.