ബൈജൂസിന്റെ വരുമാനം മൂന്നിരട്ടിയിലേറെ വർദ്ധിച്ച് 1430 കോടിയായി

2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് ലേണിംഗ് ആപ്പിന്റെ വരുമാനം 1430 കോടി രൂപയായി കുതിച്ചുയർന്നു. മുന്‍വര്‍ഷം ഇത് 490 കോടി രൂപ മാത്രമായിരുന്നു. 2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനം 3000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു.

രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കാനായതും പണം കൊടുത്ത് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ദ്ധനയുണ്ടായതുമാണ് വരുമാനം വര്‍ദ്ധിപ്പിച്ചത്. വിവിധ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി രാജ്യത്തൊട്ടാകെ പ്രചാരത്തിലാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ബൈജൂസ് വ്യക്തമാക്കി.

ഏറ്റവും വലിയ പത്ത് നഗരങ്ങള്‍ക്ക് പുറത്തുള്ളവരാണ് 60 ശതമാനം ഉപയോക്താക്കളും. അതുകൊണ്ടു തന്നെ പ്രാദേശിക ഭാഷയില്‍ പഠനത്തിനുള്ള അവസരം ലഭിക്കുമ്പോള്‍ ആപ്പിന് കൂടുതല്‍ സ്വീകാര്യത വരുമെന്നും ബൈജൂസ് ആപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

നിലവില്‍ 3.5 കോടി രജിസ്റ്റര്‍ ചെയ്ത വരിക്കാരാണുള്ളത്. ഇതില്‍ പണം കൊടുത്ത് ഉപയോഗിക്കുന്നവര്‍ 24 ലക്ഷം പേരാണ്. 2018 ജൂണിലെ കണക്കുപ്രകാരം പണം കൊടുത്ത് ഉപയോഗിക്കുന്നവർ 12 .6 ലക്ഷം പേരായിരുന്നു.