റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ചുമതലപ്പെടുത്തിയ ബിമല്‍ ജലൻ കമ്മിറ്റി റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും. റിസര്‍വ് ബാങ്കിനാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പണം കൈമാറുന്നത് സംബന്ധിച്ച് ഒരു ഫോര്‍മുല കമ്മിറ്റി മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന. സർക്കാർ ആവശ്യപ്പെടുന്ന മൂന്നു ലക്ഷം കോടി രൂപ കൈമാറുന്നതിന് സമിതി അനുകൂലമാണെന്നാണ് റിപ്പോർട്ട്. മൂന്ന് മുതൽ അഞ്ചു വർഷം കൊണ്ട് തുക കൈമാറാനുള്ള ഒരു സമയക്രമം സമിതി നിർദ്ദേശിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബർ 26 നാണ് ഇതിനായി ആറംഗ സമിതിയെ നിയോഗിച്ചത്. റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണറാണ് ബിമല്‍ ജലന്‍.
മുമ്പ് കരുതല്‍ധനം കൈമാറുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കം മുന്‍ ഗവര്‍ണര്‍ ഊർജിത് പട്ടേലിന്‍റെ രാജിക്ക് വരെ കാരണമായിരുന്നു.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ധനത്തില്‍ നിന്ന് ഒരു വിഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ സമിതി നിര്‍ദ്ദേശിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്‍റെ ധനകമ്മി ബജറ്റ് ലക്ഷ്യത്തില്‍ നിലനിര്‍ത്താന്‍ സഹായകരമായ തീരുമാനം ബിമല്‍ ജലന്‍ കമ്മിറ്റി എടുത്തേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ക്ക് വഴിവെച്ചേക്കും. കേന്ദ്രത്തിന്റെ ധനകമ്മി ക്രമീകരിക്കുന്നതിന് കരുതൽ ധനം കൈമാറുന്നത് സഹായകമാകുമെന്ന് നിഗമനമാണ് സമിതിക്കുള്ളത്.
Read more
അസറ്റ് ഡെവലപ്പ്മെന്‍റ് ഫണ്ട്, കറന്‍സി ആന്‍ഡ് ഗോള്‍ഡ് റീവാല്യുവേഷന്‍ ഫണ്ട്, ഇന്‍വെസ്റ്റ്മെന്‍റ് റീവാല്യുവേഷന്‍ അക്കൗണ്ട് റീ- സെക്യൂരിറ്റീസ് തുടങ്ങിയ വിവിധ ഫണ്ടുകളിലായി ആകെ 9.60 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനമായി സൂക്ഷിച്ചിരിക്കുന്നത്.