ബാങ്കുകളുടെ ലയനം ഇടപാടുകാരെ എങ്ങനെ ബാധിക്കും ?

1971-ലെ ബാങ്ക് ദേശസാത്കരണത്തിന് ശേഷം വലിയൊരു സാമ്പത്തിക പരിഷ്കാരത്തിനാണ് ബാങ്കിംഗ് മേഖല ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. എന്നാൽ ഇതുകൊണ്ട് സാധാരണ ഇടപാടുകാർക്ക് നേട്ടം ഉണ്ടാകില്ലെന്ന് മാത്രമല്ല ബാങ്കുകളുടെ ലയന പ്രക്രിയ പൂർത്തിയാകുന്നത് വരെ നടപടിക്രമങ്ങൾ അവരെ വലയ്ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യയിലെ ഓരോ ബാങ്കിനും പ്രാദേശികമായ പ്രവർത്തന മേഖലയും ശൈലിയുമുണ്ട്. ഒറ്റ ബാങ്കാകുന്നതോടെ ഈ ശൈലിയിൽ മാറ്റം വരുന്നത് ഉപഭോക്താക്കൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ലയനത്തിന് ഭാഗമായി ബാങ്കുകൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും ലാഭകരമല്ലാത്ത ബ്രാഞ്ചുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് അടുത്തുള്ള ശാഖയുമായി ലയിപ്പിക്കുന്നതും പതിവാണ്. ഇതും ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എസ് ബി ടി, എസ് ബി ഐ യിൽ ലയിച്ചതോടെ ഈ പ്രശ്നം ഇടപാടുകാരെ കാര്യമായി തന്നെ ബാധിച്ചതായി പല മേഖലയിൽ നിന്ന് റിപ്പോർട്ടുണ്ട്.

വിവിധ ബാങ്കുകളിൽ പല രീതിയിലാണ് പലിശ നിരക്കുകളും ഫീസുകളും. ഇതിൽ വരുത്തുന്ന മാറ്റങ്ങളും ചില ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും. ബാങ്കുകളുടെ എണ്ണം കുറയുന്നത് മൂന്നോ , നാലോ ബാങ്കുകളിൽ ഓപ്പറേറ്റ് ചെയ്യുന്ന വ്യാപാരി – വ്യവസായികൾക്കും പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാൻ ഇടയുണ്ട്.

വലിയ ബാങ്കുകളാക്കി മാറ്റിയാൽ അതിന് അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരുണ്ടാകാം. എന്നാൽ ആത്യന്തികമായി സാധാരണക്കാർക്ക് ഇതുകൊണ്ട് ഗുണങ്ങളുണ്ടാകില്ല. പ്രാദേശിക സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ചെറുകിട ബാങ്കുകൾ വേണം. അത് നിലനിൽക്കുന്ന തരത്തിൽ സുസ്ഥിരമാവുകയും വേണം. ദേനാ ബാങ്ക്, വിജയ, ബാങ്ക് ഓഫ് ബറോഡ ലയനം ഇനിയും പൂർണമായിട്ടില്ല. അതിന് ഇനി രണ്ട് വർഷം കൂടി എടുക്കും. ചുരുക്കത്തിൽ ഇനി ഈ ബാങ്കുകളിലെ ഇടപാടുകാർക്ക് ഒക്കെ സാമാന്യം നല്ല രീതിയിൽ ബുദ്ധിമുട്ട് വരുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേതാവ് കെ എച്ച് കൃഷ്ണ അഭിപ്രായപ്പെട്ടു.

കിട്ടാക്കടം വർദ്ധിച്ച് കുടുങ്ങിയ അവസ്ഥയിലാണ് ബാങ്കുകൾ ഉള്ളത്. വൻകിട ബാങ്കുകൾ തകരില്ലെന്ന സിദ്ധാന്തം തെറ്റെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 2009-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ സിറ്റി ബാങ്ക് പോലുള്ള ആഗോള ബാങ്കുകൾ തകർന്നു. ബാങ്കുകൾ ലയിപ്പിച്ച് വലുതാക്കിയാൽ മൂലധനം വലുതാകും. അങ്ങനെ വലുതാകുന്നതോടെ, ഭീമമായ മൂലധനമുള്ള ബാങ്കുകൾ “”Too Big To Fail”” എന്ന സിദ്ധാന്തം തെറ്റാണ്. ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് നിലവിൽ ലയനം കാര്യങ്ങളെ കൊണ്ടുവരാൻ സാധ്യതയില്ല.

സ്വകാര്യ ബാങ്കുകൾക്ക് ചെറിയ ധനകാര്യസ്ഥാപനങ്ങൾക്ക് നിറയെ ലൈസൻസുകൾ കൊടുത്ത്, അതേസമയം, പൊതുമേഖലാ ബാങ്കുകളെയെല്ലാം വൻകിടകളാക്കി മാറ്റുന്നതിൽത്തന്നെ വലിയ വിരോധാഭാസമുണ്ട്. അതായത് സാധാരണക്കാർക്ക് ലോൺ കിട്ടാൻ ഇനി എളുപ്പം സ്വകാര്യ ചെറുകിട സ്ഥാപനങ്ങളാകും. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ദേശസാത്കൃത ബാങ്കുകൾ ഇനി വൻകിട അക്കൗണ്ടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അവയിൽ പലതിന്‍റെയും സർവീസ് ചാർജുകളും മിനിമം ബാലൻസ് സർവീസ് ചാർജടക്കവും കൂട്ടി. ഇതിലൂടെ സാധാരണക്കാർ ഈ ബാങ്കുകളിൽ നിന്നകലും.

ഈ വൻകിട പൊതുമേഖലാ ബാങ്കുകൾ ചൈനയുൾപ്പടെയുള്ള രാജ്യങ്ങളുടെ വൻ ബാങ്കുകളുമായി മത്സരിക്കാനുള്ള കഴിവ് നേടുമെന്ന് പറയുന്നതെല്ലാം അസ്ഥാനത്താണ്. ചൈനയ്ക്കോ റഷ്യയ്ക്കോ എണ്ണത്തിൽ ഇന്ത്യയേക്കാൾ കൂടുതൽ പൊതുമേഖലാ ബാങ്കുകളും ശാഖകളുമുണ്ട്. എന്നാൽ ഇന്ത്യയിൽ ചെയ്യുന്നത് എല്ലാ ബാങ്കുകളുടെയും എണ്ണം കുറയ്ക്കലാണ്. മറുവശത്ത് സ്വകാര്യ മേഖലയിൽ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു.

ചെറുകിട വ്യവസായങ്ങൾക്ക് 60 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ആവശ്യമുള്ള മേഖലയാണ്. അവിടെ ബാങ്കുകളടക്കമുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്നത് 10 ലക്ഷം കോടി രൂപ മാത്രമാണ്. ഇത് പുറത്തു വന്ന റിപ്പോർട്ടുകളിലുള്ളതാണ്. നിലവിലെ സംവിധാനത്തിൽ തന്നെ ചെറുകിടക്കാർക്ക് ബാങ്കുകൾക്ക് വായ്പ കൊടുക്കാനാകുന്നില്ലെന്ന് പറയുമ്പോൾ, ആഗോള ബാങ്കിംഗ് കൊണ്ട് ചെറുകിടക്കാർക്ക് എന്ത് ഗുണമാണുണ്ടാകുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

ഒന്നാം മോദി സർക്കാർ എല്ലാ ചെറുകിട വ്യവസായികൾക്കും ഒരു മണിക്കൂറിനുള്ളിൽ ലോൺ നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ആ മേഖലയിലുള്ളവർക്ക് ലോൺ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണിത്. പുതിയ നയങ്ങൾ അനുസരിച്ച് ഈ ബാങ്കുകളെല്ലാം വൻകിട ധനകാര്യസ്ഥാപനങ്ങളാവുകയാണ്. വലിയ ഇടപാടുകൾക്കാകും അവിടെ മുൻഗണന. ഇത് സാധാരണക്കാരായ ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയാകും.

കേരളത്തിലെ ക്രെഡിറ്റ് – ഡെപ്പോസിറ്റ് അനുപാതത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. അതിൽ പ്രധാനപങ്ക് വഹിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 65 മുതൽ 75 ശതമാനമുണ്ടായിരുന്ന ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 40 ശതമാനമായി ചുരുങ്ങിയെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ചെറുകിട വ്യവസായികൾ തന്നെയാണ്.

പുതിയ അക്കൗണ്ടുകൾ കൊടുക്കാനോ, പഴയ അക്കൗണ്ടുകൾ നിലനിർത്താനോ ബാങ്കുകൾക്ക് പറ്റുന്നില്ല. ബാങ്കുകളുടെ ശ്രദ്ധ പലപ്പോഴും വലിയ അക്കൗണ്ടുകളിലാണ്. പത്തോളം ബാങ്കുകളാണ് ഇല്ലാതാകുന്നത്. ഇതിൽ പല ബാങ്കുകൾക്കും പല സംസ്ഥാനങ്ങളിലാണ് ശക്തിയുള്ളത്. ഉദാഹരണത്തിന് കോർപ്പറേഷൻ ബാങ്കിന് കർണാടകത്തിൽ ഉപഭോക്താക്കൾ നിരവധിയുണ്ട്. അതേസമയം, കേരളത്തിൽ കുറവാണ്. അത്തരം പ്രാദേശികമായ തരത്തിലുള്ള ശ്രദ്ധയും ചെറിയ ഇടപാടുകാരുടെ മേലുള്ള കരുതലും ഇല്ലാതായിപ്പോകുമോ എന്ന ആശങ്ക തീർച്ചയായും ഉയരുന്നുണ്ട്.

ഇന്ത്യയെപ്പോലുള്ള വലിയ ഒരു രാജ്യത്ത് രാജ്യത്തെമ്പാടും ഒരേ തരത്തിലുള്ള സമ്പദ് വ്യവസ്ഥയല്ല നിലനിൽക്കുന്നത്. കേരളത്തിലെ ഒരു ശരാശരി പൗരന്‍റെ വരുമാനവും ബാങ്കിംഗ് ശേഷിയുമല്ല തമിഴ്‍നാട്ടിൽ. അതിൽ നിന്ന് വിഭിന്നമാണ് ഉത്തർപ്രദേശിലേത്. അതല്ല ആന്ധ്രാപ്രദേശിന്‍റേത്. അതുകൊണ്ട് ബാങ്ക് ലയനം സാധാരണ ഇടപാടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്‍ധൻ ബി എ പ്രകാശ് വ്യക്തമാക്കി.