തകർന്നടിഞ്ഞു വാഹന വിപണി, പ്ലാന്റുകൾ അടച്ച് കമ്പനികൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മൂന്ന് ദിവസത്തേക്ക് പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചു. ഈ മാസം 16 ,17 ,18 തീയതികളിലാണ് എല്ലാ പ്ലാന്റുകളുടെയും പ്രവർത്തനം നിർത്തുന്നത്. വിൽപ്പന കുറഞ്ഞത് മൂലം ബൈക്കുകൾ കമ്പനിയിൽ കെട്ടികിടക്കുന്നതാണ് പ്ലാന്റുകൾ അടയ്ക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു.

നേരത്തെ കാർ നിർമാതാക്കൾ ഷട്ട് ഡൌൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ടൂ വീലർ കമ്പനി ഉത്പാദനം നിർത്തി വൈകുന്നതായി അറിയിക്കുന്നത് ഇതാദ്യമാണ്.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ എട്ടു മുതൽ 14 ദിവസം വരെ നിർമാണം നിർത്തി വയ്ക്കുമെന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്ര അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസ് എട്ടു ദിവസവും മാരുതി മൂന്ന് ദിവസവും ഉത്പാദനം നിർത്തും. ടൊയോട്ട എട്ടു നാളും അശോക് ലെയ്‌ലാൻഡ് 9 ദിവസവും ബോഷ് പത്തു ദിവസവും പ്ലാന്റുകൾ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജംനാ ആട്ടോ 20 ദിവസത്തേക്ക് ഉത്പാദനം ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഹീറോയ്ക്ക് ഇന്ത്യയിൽ അഞ്ചു പ്ലാന്റുകളാണുള്ളത്. ആറാമത്തേതിന്റെ നിർമാണം ഹൈദരാബാദിലെ ശ്രീസിറ്റിയിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ ഒരു വർഷം 18 ലക്ഷം ബൈക്കുകൾ നിർമിക്കുന്നതിനുള്ള കപ്പാസിറ്റി ഹീറോയ്ക്ക് ഉണ്ട്.