ഇന്ത്യയിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്; വാഗ്ദാനം മോദി സർക്കാരുമായുള്ള കമ്പനിയുടെ സംഘർഷം നിലനിൽക്കെ

2025- ഓടെ രാജ്യത്ത് ഉടനീളം പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ദി വാഷിംഗ്ടൺ പോസ്റ്റിൽ നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ചു കൊണ്ട് വന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻ സർക്കാരുമായുള്ള ആമസോണിന്റെ ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. ഈ അവസരത്തിലാണ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനം നടത്തുന്ന ജെഫ് ബെസോസിന്റെ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്.

“2025- ഓടെ ആമസോണിന്റെ ആഗോള ശൃംഖല ഉപയോഗിച്ച് 10 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇന്ത്യയിലെ ഞങ്ങളുടെ നിക്ഷേപം 2025- ഓടെ രാജ്യത്ത് ഉടനീളം പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ”വെള്ളിയാഴ്ച ആമസോൺ.ഇൻ-ൽ പ്രസിദ്ധീകരിച്ച ഒരു കത്തിൽ ജെഫ് ബെസോസ് പറഞ്ഞു.

“ഞാൻ ഇന്ത്യയിൽ എത്തുമ്പോഴെല്ലാം ഈ രാജ്യവുമായി കൂടുതൽ പ്രണയത്തിലാകുന്നു. ഇന്ത്യൻ ജനതയുടെ അതിരുകളില്ലാത്ത ഊർജ്ജവും, പുതുമയും, ചടുലതയും എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നു,” അമേരിക്കൻ ശതകോടീശ്വരൻ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും മൈക്രോ, ചെറുകിട ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി ബെസോസ് ഇതിനകം ഒരു ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബിജെപിയുടെ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും ആമസോണിനെ നേരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളൊന്നും നൽകിയിട്ടില്ല എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു യുഎസ് ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോണുമായുള്ള പിരിമുറുക്കം വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രസ്താവന.

“അവർ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചിരിക്കാം, പക്ഷേ ഓരോ വർഷവും ഒരു ബില്യൺ ഡോളർ നഷ്ടമുണ്ടാക്കിയാൽ അവർക്ക് ആ ബില്യൺ ഡോളർ ധനസഹായം നൽകേണ്ടിവരും,” ഗോയൽ ന്യൂഡൽഹിയിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ പറഞ്ഞു. “അതിനാൽ അവർ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമ്പോൾ അവർ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കുന്നു എന്ന് അർത്ഥമില്ല,” അദ്ദേഹം പറഞ്ഞു.