വൈറസ് ഭീതി; സെന്‍സെക്സിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ദിവസം

ആഭ്യന്തര ഓഹരി വിപണിയിൽ തിങ്കളാഴ്ച ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ഏകദിന നഷ്ടം നേരിട്ടു. ആഗോള ഇക്വിറ്റികളിലുടനീളം വിൽപ്പനയുണ്ടായതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. യൂറോപ്പിൽ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വാർത്തകളാണ് നിക്ഷേപകർ ഓഹരി വിൽക്കാൻ കാരണമായത്. പുതിയ കൊറോണ വൈറസ് ബ്രിട്ടനിൽ മിക്ക ഇടങ്ങളിലും അടച്ചുപൂട്ടലിന് കാരണമായി.

സെൻസെക്സ് സൂചിക 2,037.61 പോയിൻറ് അഥവാ 4.34 ശതമാനം ഇടിഞ്ഞ് 44,923.08 എന്ന നിലയിലെത്തി. നിഫ്റ്റി 629.1 പോയിൻറ് അഥവാ 4.57 ശതമാനം ഇടിഞ്ഞ് 13,131.45 എന്ന നിലയിലേക്ക് താഴ്ന്നു . ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഓട്ടോമൊബൈൽ, മെറ്റൽ തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ വിൽപ്പന വിപണിയെ താഴേക്ക് വലിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് സെൻസെക്സിനെ ഏറ്റവും കൂടുതൽ വലിച്ചിഴച്ചത്. 30-സ്ക്രിപ് സൂചികയിൽ 500 പോയിന്റിൽ കൂടുതൽ നഷ്ടം നാലു കമ്പനികൾക്കും ഉണ്ടായി.

പണലഭ്യതയാണ് ആഭ്യന്തര വിപണിയിൽ നീണ്ടുനിന്ന റാലിയെ നയിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്, അതിനാലാണ് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ ആഴത്തിലുള്ള തിരുത്തലിന് ഇടയാക്കുന്നത്.