പൂട്ടും താക്കോലും കാവല്‍ക്കാരുമില്ലാതെ കിടിലന്‍ ഒരു കട !

മീരാ നാരായണന്‍

ശ്രദ്ധിക്കാന്‍ ആളില്ലെങ്കില്‍ മോഷണം യദേഷ്ടം നടക്കുന്ന ഇക്കാലത്ത്, പൂട്ടും താക്കോലും നടത്തിപ്പിന് ആളുകളും ഒന്നുമില്ലാത്ത ഒരു കട നമ്മുടെ നാട്ടില്‍ വൈറല്‍ ആകുകയാണ്. തുമ്പി എന്ന പേരില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലത്ത് തുടങ്ങിയിട്ടുള്ള ഈ ഓണസ്റ്റി ഷോപ്പ്, സത്യസന്ധരായ ആളുകളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. നിത്യോപയോഗ സാധങ്ങളാണ് തുമ്പിയില്‍ പ്രധാനമായും വില്‍ക്കുന്നത്. സംരംഭകരംഗത്തെ വ്യത്യസ്തമായ ആശയം എന്ന നിലക്കാണ് സുഹൃത്തുക്കളായ നിഷാദ്, അനൂപ് ഫ്രാന്‍സിസ്, മിഥുന്‍ ഗിരീഷ്, മനു എം.എസ്. എന്നിവര്‍ ചേര്‍ന്ന് തുമ്പി ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലായി വച്ചിട്ടുള്ള തുമ്പി കോള്‍ഡ് സ്റ്റോറേജുകളില്‍ പാല്‍, തൈര് , മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍, ഇഡ്ഡലി മാവ് തുടങ്ങിയവ യദേഷ്ടം നിറച്ചു വയ്ക്കും. ആവശ്യക്കാര്‍ക്ക് താല്പര്യം അനുസരിച്ച് കടയില്‍ കയറി സാധനങ്ങള്‍ വാങ്ങാം. വാങ്ങാം എന്നതിനേക്കാള്‍ എടുക്കാം എന്ന് പറയുന്നതാകും ശരി.

കടയില്‍ ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ല. ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ ഒരു സിസിടിവി പോലും ഉണ്ടാകില്ല. സാധനങ്ങള്‍ വാങ്ങിയ ശേഷം കടയില്‍ വച്ചിട്ടുള്ള ക്യാഷ് ബോക്‌സില്‍ എടുത്ത സാധങ്ങളുടെ തുക വിലനിലവാരപ്പട്ടിക നോക്കി നിക്ഷേപിക്കാം. നിക്ഷേപിച്ചില്ലെങ്കിലോ, എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം നേരത്തെ പറഞ്ഞല്ലോ, ഈ കട സത്യസന്ധരായ ആളുകളെ ഉദ്ദേശിച്ചുള്ളതാണ്.

ഇനിയിപ്പോള്‍ നിങ്ങളുടെ കയ്യില്‍ പണം ഇല്ലാ എന്ന് കരുതി സാധനങ്ങള്‍ വാങ്ങാതെ ഇരിക്കേണ്ട. സാധനങ്ങള്‍ എന്ത് വേണമെങ്കിലും എടുക്കാം. പണം കയ്യില്‍ ഉള്ളപ്പോള്‍ തിരികെ എത്തി നല്‍കിയാല്‍ മതിയാകും. ഇതൊക്കെ കേരളത്തില്‍ നടപ്പാക്കുമോ എന്നാണോ ചിന്തിക്കുന്നത് എങ്കില്‍, ഒരു വര്‍ഷമായി തുമ്പി എന്ന ഈ ഓണസ്റ്റി ഷോപ് പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ അതിനുള്ള ഉത്തരം. ഓണസ്റ്റി ഷോപ് എന്ന ആശയം സംരംഭകാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന നിഷാദ്, അനൂപ് ഫ്രാന്‍സിസ്, മിഥുന്‍ ഗിരീഷ്, മനു എം.എസ്. എന്നീ സുഹൃത്തുക്കള്‍ ഐ.ടി പ്രൊഫഷണലുകളാണ്.

എന്തുറപ്പിലാണ് ഇത്തരം ഒരു സ്ഥാപനം നടത്തുക എന്ന ചോദ്യം ഈ സുഹൃത്തുക്കളോട് ചോദിച്ചവര്‍ നിരവധി. അത്തരത്തില്‍ ചോദിച്ചവരോട് ഇവര്‍ക്ക് പറയാന്‍ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, മനുഷ്യനല്ലേ മനുഷ്യനെ വിശ്വസിക്കേണ്ടത് എന്ന്! വ്യത്യസ്തമായി ചിന്തിക്കുന്നിടത്താണ് ജീവിത വിജയം എന്ന് വിശ്വസിക്കുന്ന ഈ സുഹൃത്തുക്കള്‍ താങ്കളുടെ ഈ വ്യത്യസ്തമായ സംരംഭത്തില്‍ പൂര്‍ണ തൃപ്തരുമാണ്.

എട്ടു ലക്ഷം രൂപ മുതല്‍ മുടക്കിലാണ് തുമ്പി എന്ന ഈ സംരംഭം നാല്‍വര്‍ സംഘം ആരംഭിച്ചത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലായി 14ല്‍ പരം ഓണസ്റ്റി ബോക്സുകള്‍ ഇതിനോടകം ഇവര്‍ സ്ഥാപിച്ചു കഴിഞ്ഞു. വെള്ളയമ്പലം, വെള്ളായണി തുടങ്ങിയ സ്ഥലങ്ങളിലുള്ള എട്ട് ഫ്ലാറ്റുകള്‍, നാല് സര്‍ക്കാര്‍ ഓഫീസുകള്‍, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലാണ് സത്യസന്ധരെ കാത്ത് ഓണസ്റ്റി ബോക്സുകള്‍ ഉള്ളത്.

ഈ ഓണസ്റ്റി ഷോപ്പുകള്‍ കൂടാതെ തുമ്പി ഡോട്ട് ഇന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഷോപ്പ് വഴിയും വില്പനയുണ്ട്. നാട്ടിലെ കര്‍ഷകരെ ഒന്നിപ്പിച്ച് അവരില്‍നിന്നും വിഷം ചേര്‍ക്കാത്ത ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളുമാണ് ഈ നാല്‍വര്‍ സംഘം വില്‍പനയ്ക്കായി എത്തിക്കുന്നത്. നിലവില്‍ ദിവസം 400 പാക്കറ്റ് പച്ചക്കറികള്‍ 150 ലിറ്റര്‍ ശുദ്ധമായ പശുവിന്‍ പാല്‍, 100 ലിറ്റര്‍ തൈര്, 300 ലിറ്ററിന് മുകളില്‍ അരിമാവ് എന്നിങ്ങനെ വിറ്റു പോകുന്നു. thumpi .in എന്ന ഈ വെബ്സൈറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഓണസ്റ്റി ഷോപ്പുകള്‍ തുടങ്ങിയത് എങ്കിലും ഇപ്പോള്‍ ഓണസ്റ്റി ഷോപ്പുകള്‍ക്കാണ് പ്രിയം കൂടുതല്‍ എന്ന് നൗഷാദ് പറയുന്നു.

നാളിതുവരെ ആരും തന്നെ പണം മുടക്കാന്‍ മടിച്ചു സാധനങ്ങള്‍ എടുത്തുകൊണ്ട് പോയിട്ടില്ല. നാട്ടില്‍ ഉള്ളവരൊക്കെ തങ്ങളോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട് എന്നും നാല്‍വര്‍ സംഘം വിലയിരുത്തുന്നു. അല്‍പം റിസ്‌ക്കാണ് എന്ന് തോന്നിയാലും ആ റിസ്‌കില്‍ ആനന്ദം കണ്ടെത്തുകയാണ് ഈ കൂട്ടുകാര്‍