Thursday, 13 August 2026
‘Honest storytelling is a powerful means of change
08:42:01 AM IST
Cricket

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; സ്റ്റാർ പേസർ ബുംറ ശ്രീലങ്കൻ പരമ്പരയിൽ നിന്ന് പുറത്ത്, പകരക്കാരനായി പുതിയ ‘കശ്മീർ എക്സ്പ്രസ്സ്’

SHARE

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിൽ നിന്ന് നിരാശാജനകമായ വാർത്ത. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പൂർണ്ണമായും പുറത്തായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ബുംറ പൂർണമായും മുക്തനായിട്ടില്ല എന്ന് ബിസിസിഐ വ്യക്തമാക്കി.

ബുംറയുടെ അഭാവത്തിൽ ജമ്മു കശ്മീർ പേസർ ആഖിബ് നബിയെയാണ് പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ആഖിബ് നബിയുടെ കന്നി നാഷണൽ കോൾ അപ്പാണിത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഈ ഇരുപത്തിയൊൻപതുകാരനെ നേരിട്ട് ദേശീയ ടീമിലെത്തിച്ചത്.

കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിൽ നിന്നായി 104 വിക്കറ്റുകൾ വീഴ്ത്തിയ നബി, കഴിഞ്ഞ സീസണിൽ (2025-26) മാത്രം 60 വിക്കറ്റുകൾ പിഴുത് ജമ്മു കശ്മീരിന് അവരുടെ കന്നി രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.


​അടുത്തിടെ ശ്രീലങ്കൻ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും നബി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പർവേസ് റസൂൽ, ഉമ്രാൻ മാലിക് എന്നിവർക്ക് ശേഷം ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന മൂന്നാമത്തെ ജമ്മു കശ്മീർ താരമാണ് അദ്ദേഹം.

എന്നാൽ കശ്മീർ താഴ്‌വരയിൽ (Kashmir Valley) നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും ആഖിബിന് സ്വന്തമാണ്.
​ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംറ ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ (NCA) വിശ്രമത്തിലാണ്.

വരാനിരിക്കുന്ന തിരക്കേറിയ ക്രിക്കറ്റ് കലണ്ടർ പരിഗണിച്ച് ബുംറയെ ഇപ്പോൾ തിടുക്കത്തിൽ കളിപ്പിച്ച് റിസ്ക് എടുക്കേണ്ടതില്ലെന്നാണ് ബിസിസിഐ മെഡിക്കൽ ടീമിന്റെ തീരുമാനം.
​ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളുടെ പരമ്പര ആഗസ്റ്റ് 15-ന് ഗാലെയിലാണ് ആരംഭിക്കുന്നത്.

ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ശ്രീലങ്കയെ നേരിടാൻ ഒരുങ്ങുന്നത്. കെ എൽ രാഹുലാണ് ഉപനായകൻ.

പുതുക്കിയ ഇന്ത്യൻ സ്ക്വാഡ്:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), സായ് സുദർശൻ (ഫിറ്റ്നസ് അടിസ്ഥാനത്തിൽ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാൻഷ് ജെയിൻ, ആഖിബ് നബി.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →