മോദി സർക്കാരിനെതിരെ പോരിനിറങ്ങാൻ ബിഎംഎസ്; 2014ന് ശേഷം ആദ്യം, നിർണായക യോഗം ഇന്ന് റാഞ്ചിയിൽ
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് (BMS). 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരു പരിവാർ സംഘടന കേന്ദ്രത്തിനെതിരെ പരസ്യമായ സമരത്തിന് തയ്യാറെടുക്കുന്നത്. മറ്റ് പ്രധാന തൊഴിലാളി സംഘടനകളുമായി ചേർന്നാകും ബി.എം.എസ് സമരരംഗത്തിറങ്ങുക.
വാജ്‌പേയി സർക്കാരിന്റെ കാലത്ത് സംയുക്ത തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തിരുന്ന ബി.എം.എസ്, മോദി സർക്കാർ വന്നതോടെ ഇത്തരം സമരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ പുതിയ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകളാണ് നിലവിൽ കേന്ദ്രത്തിനെതിരെ തിരിയാൻ സംഘടനയെ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്രകോപന കാരണം ലേബർ കോഡ്
വ്യവസായബന്ധ കോഡ്, തൊഴിലിടസുരക്ഷാ കോഡ് എന്നിവയിലെ വ്യവസ്ഥകളോട് ബി.എം.എസിന് കടുത്ത എതിർപ്പുണ്ട്. നേരത്തെ തന്നെ ഈ വിയോജിപ്പുകൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നെങ്കിലും സർക്കാരിനെതിരെ ഒരു സമരത്തിന് സംഘടന തയ്യാറായിരുന്നില്ല. എന്നാൽ ഇനി സമരം അനിവാര്യമാണെന്ന നിലപാടിലേക്കാണ് ശക്തമായ സമ്മർദ്ദങ്ങളെ തുടർന്ന് നേതൃത്വം ഇപ്പോൾ എത്തിനിൽക്കുന്നത്.
മന്ത്രിയുടെ ഉറപ്പുകൾ പാഴായി, അതൃപ്തി പുകയുന്നു
ബി.എം.എസിനെ അനുനയിപ്പിക്കാൻ കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ചട്ടങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. കൂടാതെ, ഇ.പി.എഫ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്നും, ഇ.പി.എഫ് പരിധി ഉയർത്തുമെന്നും പുരിയിൽ നടന്ന ബി.എം.എസ് സമ്മേളനത്തിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതും പാലിക്കപ്പെടാത്തത് ബി.എം.എസിനുള്ളിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിർണായക യോഗം ഇന്ന് റാഞ്ചിയിൽ തുടങ്ങും
സമരപ്രഖ്യാപനവും അന്തിമ രൂപരേഖയും ചർച്ച ചെയ്യുന്നതിനായി ബി.എം.എസിന്റെ മൂന്ന് ദിവസത്തെ ദേശീയ ഭാരവാഹി യോഗം ഇന്ന് ജാർഖണ്ഡിലെ റാഞ്ചിയിൽ തുടങ്ങും. സർക്കാരിനെ തിരുത്താൻ പരസ്യ സമരം വേണ്ടെന്ന അഭിപ്രായം ചില ദേശീയ നേതാക്കൾക്ക് ഉണ്ടെങ്കിലും, ശക്തമായ സമരവുമായി മുന്നോട്ട് പോകണമെന്നാണ് ഭൂരിപക്ഷ വിഭാഗം ആവശ്യപ്പെടുന്നത്.
പുതിയ വ്യവസ്ഥകൾ അംഗീകരിക്കാനാകില്ല: ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ
സംഘടിക്കാനുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നതും, 300 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്ന് ബി.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ വ്യക്തമാക്കി. മറ്റ് സംഘടനകളുമായി ചേർന്ന് സംയുക്ത സമരത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.
35 ലക്ഷത്തിന്റെ ബാഗ്, 21 ലക്ഷത്തിൻ്റെ വാച്ച്, 6100ൻ്റെ കുട! സിമ്പിൾ സാരിയിൽ പാർലമെൻ്റിൽ എത്തിയ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകർ
സിജെപി യോഗത്തിന് ഹാള് നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ