22 ലക്ഷം വിലയുള്ള സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ യുവാവിന് അര ലക്ഷത്തിന്റെ ഹെല്‍മെറ്റും രക്ഷകനായില്ല

ലക്ഷങ്ങള്‍ വിലയുള്ള സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ യുവാവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ രോഹിത് സിങി ഷെഖാവത്ത് (30) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഹെല്‍മെറ്റ് ഊരിമാറ്റാന്‍ കഴിയാതെ മസ്തിഷ്‌കത്തിലുണ്ടായ രക്തയൊഴുക്കാണ് മരണത്തിലേക്ക് നയിച്ചത്. ബുധനാഴ്ച്ച രാത്രിയാണ് അപകടം നടന്നത്.

ഒരു വാഹനനിര്‍മ്മാണ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന ഷെഖാവത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടത്തിന് കാരണമായത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് പേരെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. വഴിയാത്രക്കാരെ ഇടിച്ച ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബൈക്കിനൊപ്പം 50 അടിയോളം ഷെഖാവത്തും തെറിച്ചുവീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ഹെല്‍മറ്റ് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഹെല്‍മറ്റിന്റെ സ്ട്രാപ് മുറിച്ച് മാറ്റുകയായിരുന്നു. 50,000 രൂപയോളം വിലയുള്ള ഇറക്കുമതി ചെയ്ത ഹെല്‍മറ്റാണ് യുവാവ് ധരിച്ചിരുന്നതെന്നാണ് വിവരം. വളരെ ഒതുക്കുമുള്ള ഹെല്‍മറ്റ് തലയില്‍ നിന്ന് വേഗത്തില്‍ മാറില്ല. ഇടിയില്‍ വഴിയാത്രക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കാവാസാക്കിയുടെ 22 ലക്ഷത്തോളം രൂപ വിലയുളള നിഞ്ച ഇസഡ് എക്‌സ് 10 ആര്‍ മോഡല്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 300 കി.മി. വേഗതയില്‍ വരെ ഓടിക്കാന്‍ കഴിയുന്ന ബൈക്കാണിത്.