Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:12:41 AM IST
National

അസമിൽ മഴക്കെടുതി രൂക്ഷം; 62 പേർ മരിച്ചു, 810 ഗ്രാമങ്ങൾ മുങ്ങി, സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂസ് ഡെസ്ക് 26 July 2026, 10:30 am
SHARE

അസമിൽ കനത്ത മഴയും പ്രളയവും മൂലം മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു.

ചിലയിടങ്ങളിൽ വെള്ളം താഴ്ന്നു തുടങ്ങിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങൾ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ബന്ധപ്പെട്ട് വിലയിരുത്തി.

സംസ്ഥാന സർക്കാരിൻ്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും ഭാഗമാകുന്നുണ്ട്. സർക്കാർ ബുള്ളറ്റിൻ പ്രകാരം, സംസ്ഥാനത്തെ 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. 34,970.8 ഹെക്ടർ കൃഷിയിടത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വെള്ളിയാഴ്ച ചരൈദിയോ ജില്ലയിൽ ഏഴുപേരും ശിവസാഗർ ജില്ലയിൽ ആറുപേരും ജോർഹട്ട് ജില്ലയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (27) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, കനത്ത മഴയും പ്രളയവും ജില്ലയിൽ മൂന്നുലക്ഷത്തോളം പേരെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 18,902 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →