’പശു’ വെറുമൊരു മൃഗം, ഗോപൂജയെ സവർക്കർ കടുത്ത ഭാഷയിൽ എതിർത്തിരുന്നു; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ കോടതിയിൽ സമ്മതിച്ച് കൊച്ചുമകൻ
പശുവിനെ ദൈവമായി ആരാധിക്കുന്നതിനെയും ഗോപൂജയെയും ഹിന്ദുത്വ സൈദ്ധാന്തികനായ വി.ഡി സവർക്കർ ശക്തമായി എതിർത്തിരുന്നതായി അദ്ദേഹത്തിന്റെ കൊച്ചുമകൻ സത്യകി സവർക്കർ. പശുവിനെ വെറുമൊരു ഉപയോഗപ്രദമായ മൃഗമായി മാത്രമാണ് സവർക്കർ കണ്ടിരുന്നതെന്നും സത്യകി കോടതിയിൽ സമ്മതിച്ചു. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിന്റെ വിസ്താരത്തിനിടെ, ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന പുണെയിലെ പ്രത്യേക കോടതിയിലാണ് (എം.പി/എം.എൽ.എ കോടതി) സത്യകി സവർക്കറുടെ ഈ നിർണായക വെളിപ്പെടുത്തൽ.
ലണ്ടനിൽ നടത്തിയ ഒരു പ്രസംഗത്തിൽ വി ഡി സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് സത്യകി സവർക്കർ നൽകിയ കേസിലാണ് ഇപ്പോൾ കോടതിയിൽ വാദം നടക്കുന്നത്. ചൊവ്വാഴ്ച നടന്ന ക്രോസ് വിസ്താരത്തിനിടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ദ് പവാർ സവർക്കർ രചിച്ച ‘വിജ്ഞാൻ നിഷ്ഠ് നിബന്ധ്’ (ശാസ്ത്രീയ യുക്തിയെ അടിസ്ഥാനമാക്കിയുള്ള ഉപന്യാസങ്ങൾ) എന്ന പുസ്തകം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ പുസ്തകം സവർക്കർ തന്നെ എഴുതിയതാണെന്നും, പശുവിനെക്കുറിച്ചുള്ള അതിലെ ഉള്ളടക്കങ്ങൾ സത്യമാണെന്നും സത്യകി കോടതിയിൽ സമ്മതിക്കുകയായിരുന്നു. ഗോപൂജയെയും പശുവിനെ ദൈവമായി കാണുന്നതിനെയും സവർക്കർ ഈ പുസ്തകത്തിൽ രൂക്ഷമായാണ് വിമർശിക്കുന്നത്.
സവർക്കറുടെ പുസ്തകത്തിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്:
പശു ഒരു മൃഗം മാത്രം: മനുഷ്യരേക്കാൾ വളരെ താഴെയാണ് മൃഗങ്ങളുടെ സ്ഥാനം. മനുഷ്യനുള്ളത്ര ബുദ്ധിപോലുമില്ലാത്ത ഒരു മൃഗത്തെ ദൈവമായി കണക്കാക്കുന്നത് മനുഷ്യത്വത്തെ മാത്രമല്ല, ദൈവീക സങ്കൽപ്പത്തെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
സംരക്ഷണം ഉപയോഗമുള്ളത് കൊണ്ട് മാത്രം: പശു മനുഷ്യർക്ക് പ്രയോജനകരമായിരിക്കുന്ന കാലത്തോളം അതിനെ സംരക്ഷിക്കണം. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അത് ഉപകാരപ്പെടാതിരിക്കുകയോ ദോഷകരമായി മാറുകയോ ചെയ്താൽ, അതിനെ കൊല്ലുന്നത് പോലും ആവശ്യമായി വന്നേക്കാമെന്ന് സവർക്കർ വ്യക്തമാക്കിയിട്ടുണ്ട്.
നായയും കുതിരയും തുല്യം: നായ, കുതിര, കഴുത എന്നീ മൃഗങ്ങളോടാണ് പശുവിന്റെ ഉപയോഗത്തെ സവർക്കർ താരതമ്യം ചെയ്തത്. ഇവയെല്ലാം മനുഷ്യന് ഉപകാരപ്രദമാണെങ്കിലും അവയെ ആരും ദൈവമായി ആരാധിക്കാറില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.
ചാണകവും ഗോമൂത്രവും കഴിക്കുന്നത്: പശുവിന്റെ ചാണകവും മൂത്രവും പുണ്യമാണെന്ന് വിശ്വസിച്ച് അവ കഴിക്കുന്ന രീതിയെ സവർക്കർ നിശിതമായി വിമർശിച്ചു. ഇതൊന്നും മതപരമായ ആചാരങ്ങളല്ലെന്നും, സമൂഹത്തിന്റെ ബൗദ്ധികമായ തകർച്ചയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
33 കോടി ദേവതകളെന്നത് അസംബന്ധം: പശുവിന്റെ ശരീരത്തിൽ മുപ്പത്തിമുക്കോടി ദേവതകൾ കുടികൊള്ളുന്നുണ്ടെന്ന വാദം മതത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. പശുവിനെ ‘ഗോമാതാവ്’ എന്ന് വിളിക്കുന്നത് കേവലം ആലങ്കാരികമായി മാത്രമായിരിക്കണമെന്നും അക്ഷരാർത്ഥത്തിൽ എടുക്കരുതെന്നും അദ്ദേഹം പുസ്തകത്തിൽ വാദിച്ചു.
സവർക്കർ തന്നെ രചിച്ച പുസ്തകത്തിലെ ഇത്തരം പരാമർശങ്ങൾ കൊച്ചുമകൻ തന്നെ കോടതിയിൽ അംഗീകരിച്ചത് കേസിൽ രാഹുൽ ഗാന്ധിക്ക് വലിയ ആശ്വാസമാകും. ഹിന്ദുത്വ സൈദ്ധാന്തികനായ സവർക്കറുടെ മതപരവും ശാസ്ത്രീയവുമായ കാഴ്ച്ചപ്പാടുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ അഭിഭാഷകർ ഈ അപകീർത്തിക്കേസിനെ പ്രതിരോധിക്കുന്നത്. കോടതി നടപടികളുടെ വിശദാംശങ്ങൾ പ്രമുഖ നിയമ വാർത്താ പോർട്ടലായ ‘ലൈവ് ലോ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ; അമിത് ഷാ സഭയിലെത്തി മറുപടി പറയുമെന്ന് കിരൺ റിജിജു
‘മൂന്ന് ദിവസം അബുദാബിയില് താമസിക്കണം’; ഇന്ത്യക്കാർക്ക് 20000 സൗജന്യ വിസ പ്രഖ്യാപിച്ച് അബുദാബി ടൂറിസം അതോറിറ്റി