ശ്രീ രാമനെ വിറ്റ് വോട്ടാക്കി, ഒടുവിൽ കാണിക്കവഞ്ചിയിലും കൈയിട്ട് ബിജെപി; അയോധ്യയിലെ ‘മഹാകൊള്ള’യിൽ ആഞ്ഞടിച്ച് കോൺഗ്രസ്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.
രാമന്റെ പേരിൽ വോട്ട് ചോദിക്കുന്ന ബിജെപി, ഒടുവിൽ രാമഭക്തരുടെ കാണിക്കപ്പണം പോലും കട്ടെടുക്കുന്ന അവസ്ഥയിലെത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഈ കൊള്ളയെക്കുറിച്ച് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അവിടെ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ ആരംഭിച്ചിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ആരോപിച്ചു. ബിജെപിയിലുള്ള എല്ലാവരും ‘സംഭാവന കള്ളന്മാരാണെന്ന്’ താൻ പറയുന്നില്ലെങ്കിലും, എല്ലാ കള്ളന്മാരും ബിജെപിയിലാണെന്ന് അദ്ദേഹം തുറന്നടിച്ചു.
രാമക്ഷേത്ര വിഷയം കാലങ്ങളായി രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന ബിജെപി, യഥാർത്ഥത്തിൽ അയോധ്യയിൽ ഒരു ക്ഷേത്രം നിർമ്മിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ആ വിഷയം എക്കാലവും സജീവമാക്കി നിലനിർത്താൻ മാത്രമാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ 140 കോടി ജനങ്ങളോട് ഈ കൊള്ളയ്ക്ക് മറുപടി പറയാൻ ബിജെപിക്ക് ബാധ്യതയുണ്ട്. രാമഭക്തരുടെ വിയർപ്പിന്റെ വിഹിതമായ സംഭാവനകളിൽ പോലും തിരിമറി നടത്തുന്ന ബിജെപിയുടെ തനിനിറം വരും ദിവസങ്ങളിൽ ജനങ്ങൾക്കിടയിൽ സജീവമായി ഉന്നയിക്കും.
പാർലമെൻ്റിലും ഈ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
സ്വർണ്ണവും വെള്ളിയും കോടിക്കണക്കിന് രൂപയും അടക്കമുള്ള വഴിപാടുകളിലാണ് ക്ഷേത്രത്തിൽ വൻ കൊള്ള നടന്നിരിക്കുന്നത്. യുപി പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും, സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ അന്വേഷണം അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും സംശയമുണ്ട്.
വിഷയം വിവാദമായതോടെ ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ഇപ്പോൾ കർശനമാക്കിയിരിക്കുകയാണ് എന്ന രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണം, മുൻപ് നടന്ന കൊള്ളകളെ മറച്ചുവെക്കാനുള്ള പ്രഹസനം മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി: കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്; വൈറലായി ദൃശ്യങ്ങൾ
ടി ജി മോഹന്ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി